തിരുവനന്തപുരം: കേരളം, മഹാരാഷ്‍ട്ര, മധ്യപ്രദേശ് സംസ്‌ഥാനങ്ങളില്‍ കോവിഡിന്റെ വകഭേദമായ ഡെല്‍റ്റ പ്ളസ് സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആരോഗ്യ മന്ത്രാലയം. ഡെല്‍റ്റ പ്ളസ് വകഭേദം ആശങ്കയുളവാക്കുന്നതും തീവ്ര വ്യാപന ശേഷിയുള്ളതുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
പാലക്കാട് ജില്ലയിലെ പറളി, പിരായിരി പഞ്ചായത്തുകള്‍ അടച്ചിടാൻ തീരുമാനമായി. ഇന്നു മുതല്‍ ഏഴു ദിവസത്തേക്കാണ് അടച്ചിടുക. പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ജാഗ്രത കർശനമാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ മൂന്ന് ഡെല്‍റ്റ പ്ളസ് വൈറസ് കേസുകളാണ് റിപ്പോർട് ചെയ്‌തത്.
കേരളത്തിൽ പാലക്കാടും പത്തനംതിട്ടയിലുമാണ് നിലവിൽ കോവിഡിന്റെ അതിവ്യാപന ശേഷിയുള്ള ഡെൽറ്റ പ്ളസ് വകഭേദം കണ്ടെത്തിയത്. പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിലെ 14, 18 വാർഡുകളിൽ ഉള്ളവർക്കാണ് നിലവിൽ ഡെൽറ്റ പ്ളസ് വകഭേദം സ്‌ഥിരീകരിച്ചിട്ടുള്ളത്. ഇവിടെയുള്ള എല്ലാ കോവിഡ് രോഗികളെയും നിലവിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഈ വാർഡുകളിൽ കോവിഡ് ബാധിച്ചവരുടെയും, കോവിഡ് ബാധയുണ്ടെന്ന് സംശയിക്കുന്നവരുടെയും സ്രവം പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പത്തനംതിട്ടയിലേക്ക് പ്രത്യേക മെഡിക്കൽ സംഘത്തെ അയക്കുകയും ചെയ്‌തിട്ടുണ്ട്.
അതേസമയം ഡെല്‍റ്റ പ്ളസ് സ്‌ഥിരീകരിച്ച പ്രദേശങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കാനും ക്വാറന്റെയ്ൻ ഉൾപ്പടെയുള്ളവ കര്‍ശനമായി പാലിക്കുന്നത് ഉറപ്പാക്കാനും സംസ്‌ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Most Read: കൊടകര കുഴൽപ്പണ കേസ്; ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതിയിൽ