ചെന്നൈ: തമിഴ്‌നാട്ടിൽ അടുത്തമാസം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ തയ്യാറെടുത്ത് നടൻ വിജയ്‌യുടെ ആരാധകരുടെ സംഘടന ‘വിജയ് മക്കൾ ഇയക്കം’. ഒക്‌ടോബർ ആറ്, ഒൻപത് തീയതികളിലായി ഒൻപത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയൻ, ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പുകളാണ് നടക്കുന്നത്. ഇതിൽ മൽസരിക്കാൻ ആരാധക സംഘടനയ്‌ക്ക് വിജയ് അനുമതി നൽകി.
അംഗങ്ങൾ സ്വതന്ത്രരായിട്ടായിരിക്കും മൽസരിക്കുക. വിജയ് പ്രചാരണരംഗത്ത് ഉണ്ടാകില്ലെന്നാണ് വിവരം. തന്റെ ചിത്രവും സംഘടനയുടെ കൊടിയും പ്രചാരണത്തിന് ഉപയോഗിക്കാൻ വിജയ് സമ്മതിച്ചിട്ടുണ്ടെങ്കിലും അംഗങ്ങൾ സ്വന്തം നിലയിൽ മൽസരിക്കണമെന്നാണ് നിർദ്ദേശം.
വിജയ് മക്കൾ ഇയക്കം ജില്ലാ ഭാരവാഹികളുമായി സംഘടനാ ജനറൽ സെക്രട്ടറി ആനന്ദ് നടത്തിയ ചർച്ചയിലാണ് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതു സംബന്ധിച്ച തീരുമാനമുണ്ടായത്. എന്നാൽ ഒരു രാഷ്‌ട്രീയ പാർട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 128 പേർ മൽസരിക്കുമെന്നാണ് സൂചന.
നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ്‌യുടെ പേരിൽ പിതാവ് എസ്എ ചന്ദ്രശേഖർ പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കാൻ ശ്രമിച്ചെങ്കിലും വിജയ് അത് തള്ളിയിരുന്നു. പാർട്ടി രജിസ്‌ട്രേഷൻ ഉൾപ്പടെയുള്ള നടപടികൾവരെ ആരംഭിച്ചിരുന്നെങ്കിലും വിജയ്‌യുടെ എതിർപ്പിനെ തുടർന്നാണ് ചന്ദ്രശേഖർ പിൻമാറിയത്.
അതേസമയം ‘ബീസ്‌റ്റ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് വിജയ് ഇപ്പോൾ. ‘കോലമാവ് കോകില’യും ‘ഡോക്‌ടറും’ ഒരുക്കിയ നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം സണ്‍ പിക്ചേഴ്സ് ആണ് നിർമിക്കുന്നത്. ജോര്‍ജിയയിലും ചെന്നൈയിലുമായി ആദ്യ രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയായ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്.
Most Read: പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനം നിരസിച്ച് അംബിക സോണി