ഗാന്ധിനഗർ: ഭൂമിയിൽ പിറന്നു വീണിട്ട് രണ്ട് മാസം ആയിട്ടേയുള്ളൂവെങ്കിലും ഈ കുഞ്ഞിനിപ്പോൾ വിഐപി പരിഗണനയാണ്. ഗുജറാത്തിലെ ഗാന്ധിനഗര്‍ അദലാജ് ചേരിയിലെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് പോലീസ് 24 മണിക്കൂറും കാവൽ നിൽക്കുന്നത്.
തുടര്‍ച്ചയായി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം ഉണ്ടായതിനെ തുടര്‍ന്നാണ് കുഞ്ഞിന് പോലീസ് കാവൽ ഏർപ്പെടുത്തിയത്. പിറന്നുവീണ് രണ്ട് ദിവസം മാത്രം പ്രായമുള്ളപ്പോഴായിരുന്നു കുഞ്ഞിനെ കടത്താനുള്ള ആദ്യ ശ്രമം. ഇതില്‍ നിന്ന് പോലീസ് രക്ഷപെടുത്തിയെങ്കിലും ജൂണ്‍ 5ന് വീണ്ടും സമാനമായ സംഭവം നടന്നു.
കുഞ്ഞിന്റെ മാതാപിതാക്കൾക്ക് ആക്രി പെറുക്കലാണ് തൊഴിൽ. ഇവരുടെ കണ്ണ് വെട്ടിച്ചാണ് സൈക്കിളിലെ കുട്ടയില്‍ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. അങ്ങനെ രണ്ട് മാസത്തിനിടെ രണ്ട് തട്ടിക്കൊണ്ടുപോകല്‍ ശ്രമങ്ങള്‍. ഇതിനെല്ലാം പിറകില്‍ മക്കളില്ലാത്ത ദമ്പതികളാണെന്നാണ് വിവരം.
അതോടെ കുട്ടിക്ക് 24 മണിക്കൂറും കാവല്‍ നൽകാൻ പോലീസ് തീരുമാനിക്കുകയായിരുന്നു. കുഞ്ഞ് വീടിനുള്ളിലായാലും അമ്മക്കൊപ്പം പുറത്ത് പോയാലുമൊക്കെ പോലീസിന്റെ കണ്ണുണ്ടാകും. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അമ്മക്ക് പോലീസിനെ വിളിക്കാന്‍ ഒരു ഫോണും അനുവദിച്ചിട്ടുണ്ട്. ഇനി ഇവര്‍ക്ക് അടച്ചുറപ്പുള്ള ഒരു വീട് കൂടി നിര്‍മിച്ച് നല്‍കണമെന്ന് പോലീസുകാർ പറയുന്നു.
Most Read: വിശ്വാസം വിലപ്പെട്ടതാണ്, പ്രതീക്ഷയും; ചന്ദനയുടെ കത്തിന് കളക്‌ടറുടെ ‘മറുപടി’ പുത്തൻ മൊബൈൽ