മുംബൈ: മലേഷ്യയിലെ ബജറ്റ് എയര്‍ലൈനായ എയര്‍ ഏഷ്യ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ഇന്ത്യ വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബെംഗളൂരു ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ‘എയര്‍ ഏഷ്യ ഇന്ത്യ’യുടെ നിക്ഷേപങ്ങളില്‍ പുനഃരാലോചന നടത്തുമെന്ന സൂചനകളാണ് എയര്‍ ഏഷ്യ നല്‍കിയിരിക്കുന്നത്.
എയര്‍ ഏഷ്യ ഇന്ത്യയുടെ 49 ശതമാനം ഓഹരിയാണ് മലേഷ്യന്‍ എയര്‍ലൈനായ എയര്‍ ഏഷ്യക്ക് ഉള്ളത്. എയര്‍ ഏഷ്യ ഇന്ത്യയുടെ ബാക്കി ഓഹാരികള്‍ ടാറ്റാ സണ്‍സിന്റെ ഉടമസ്‌ഥതയിലാണ്. ടാറ്റ ഗ്രൂപ്പ് എയര്‍ ഏഷ്യയുടെ ഓഹരികള്‍ കൂടി വാങ്ങാന്‍ നീക്കം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
Also Read: സർവീസുകൾ കൂടി; ടിക്കറ്റ് നിരക്ക് കുറയും
നേരത്തെ ജപ്പാനിലെ പ്രവര്‍ത്തനങ്ങളും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ എയര്‍ ഏഷ്യ നിര്‍ത്തിയിരുന്നു. ജപ്പാനിലെ മാതൃകയില്‍ ഇന്ത്യയിലേയും നിക്ഷേപത്തില്‍ പുനഃപരിശോധന ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതേസമയം, ഏഷ്യയിലെ സാന്നിധ്യം ശക്‌തിപ്പെടുത്താനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുമെന്നും എയര്‍ ഏഷ്യ അറിയിക്കുന്നുണ്ട്. 2021 മധ്യത്തോടെ വ്യോമഗതാഗതം സാധാരണ നിലയിലാകുമെന്നാണ് എയര്‍ ഏഷ്യയുടെ പ്രതീക്ഷ.