മനാമ: ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വീണ്ടും കുറയാൻ സാധ്യത. കൂടുതൽ വിമാനകമ്പനികൾ സർവീസുകൾ ആരംഭിക്കുകയും തിരക്ക് കുറയുകയും ചെയ്‌തതോടെ നിരക്കുകൾ കുറയുമെന്നാണ് പ്രതീക്ഷ. നിലവിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ്, ഗൾഫ് എയർ, എമിറേറ്റ്സ്, ഫ്‌ളൈ ദുബായ് എന്നിവയാണ് കേരളത്തിൽ നിന്നും ബഹ്റൈനിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങൾ. എയർ ഇന്ത്യ എക്‌സ്‌പ്രസും ഗൾഫ് എയറും നേരിട്ട് സർവീസ് നടത്തുമ്പോൾ എമിറേറ്റ്‌സും ഫ്‌ളൈ ദുബായിയും ദുബായ് വഴി കണക്ഷൻ സർവീസാണ് നടത്തുന്നത്.
ഫ്‌ളൈ ദുബായിൽ വരുന്നവർക്ക് ദുബായ് വിസ വേണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. എമിറേറ്റ്സിൽ ആദ്യം മുതൽ തന്നെ ദുബായ് വിസ ഇല്ലാതെ വരാൻ സാധിക്കുമായിരുന്നു. എയർ അറേബ്യ ഈ മാസം 19 മുതൽ കേരളത്തിൽ നിന്നും കണക്‌ഷൻ സർവീസ് നടത്തും.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഷാർജയിൽ നിന്ന് ബഹ്റൈനിലേക്ക് സർവീസ് നടത്തുന്നത്. ഈ ദിവസങ്ങളിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നും ഷാർജയിലേക്ക് എയർ അറേബ്യ സർവീസ് നടത്തുന്നുണ്ട്. 100 ദിനാറിനടുത്താണ് ഈ സർവീസിന്റെ നിരക്ക്. എന്നാൽ ഈ സർവീസിൽ യാത്ര ചെയ്യുന്നവർ ഷാർജയിൽ 10 മണിക്കൂറോളം കാത്തിരിക്കണം. ബഹ്റൈനിൽ നിന്നും തിരിച്ചു വരുന്നവർ 2 മണിക്കൂർ കാത്തിരുന്നാൽ മതി. ഫ്‌ളൈ ദുബായിക്കും 100 ദിനാറിനടുത്ത് നിരക്കിൽ ബഹ്റൈനിൽ നിന്ന് കേരളത്തിൽ തിരിച്ചെത്താം.
Read also: മുന്‍ കേന്ദ്രമന്ത്രി ജെയ്സിങ് റാവു ഗെയ്‌ക്ക്‌വാദ് പാട്ടീല്‍ ബിജെപി വിട്ടു