മുംബൈ: മഹാരാഷ്‍ട്രയിലെ മുതിര്‍ന്ന ബിജെപി നേതാവ് പാര്‍ട്ടി വിട്ടു. മുന്‍ കേന്ദ്രമന്ത്രി ജെയ്സിങ് റാവു ഗെയ്‌ക്ക്‌വാദ് പാട്ടീലാണ് രാജി വച്ചത്. മഹാരാഷ്‍ട്ര ബിജെപി പ്രസിഡണ്ട് ചന്ദ്രകാന്ത് പാട്ടീലിന് രാജിക്കത്ത് സമര്‍പ്പിച്ചു. ഉത്തരവാദിത്തങ്ങള്‍ നല്‍കാതെ പാര്‍ട്ടി തന്നെ അവഗണിക്കുന്നു എന്നാണ് ജെയ്സിങ് റാവുവിന്റെ ആരോപണം.
‘പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്, എന്നാല്‍ പാര്‍ട്ടി അതിനുളള അവസരം നല്‍കുന്നില്ല. അതുകൊണ്ട് രാജിവെക്കുന്നു.’ ജെയ്സിങ് റാവു പറഞ്ഞു. വർഷങ്ങളായി ഒരു ഉത്തരവാദിത്തവും നല്‍കാതെ പാര്‍ട്ടി നേതൃത്വം തന്നെ ഒതുക്കിയെന്നും അദ്ദേഹം പറഞ്ഞു.
‘പാര്‍ട്ടിയെ ശക്‌തിപ്പെടുത്താനായി അത്തരത്തിലൊരു ഉത്തരവാദിത്തം എനിക്ക് തരാന്‍ കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി എനിക്ക് അവസരം നല്‍കിയില്ല. സംസ്‌ഥാനത്ത് പാര്‍ട്ടിയെ വളര്‍ത്താന്‍ പ്രയത്‌നിച്ചവരെ പാര്‍ട്ടിക്ക് ആവശ്യമില്ല’ ജെയ്സിങ് പറഞ്ഞു.
എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ പ്രസിഡണ്ട് ചന്ദ്രകാന്ത് പാട്ടീല്‍ തയ്യാറായില്ല. കഴിഞ്ഞ മാസം മഹാരാഷ്‍ട്രയിലെ മുതിര്‍ന്ന ബിജെപി നേതാവ് ഏക്‌നാഥ് ഖഡ്‌സെയും പാര്‍ട്ടി വിട്ട് എന്‍സിപിയിലേക്ക് പോയിരുന്നു.
Read also: ബിജെപി നേതാവ് ഖുശ്ബു സുന്ദറിന് വാഹനാപകടം; പരിക്കില്ലെന്ന് റിപ്പോര്‍ട്ട്