ന്യൂഡെൽഹി: അച്ചടക്ക ലംഘനം ആരോപിച്ച് 12 ബിജെപി എംഎൽഎമാരെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാനുള്ള മഹാരാഷ്‌ട്ര നിയമസഭയുടെ പ്രമേയം സുപ്രീം കോടതി റദ്ദാക്കി. നിയമസഭാ സമ്മേളന കാലയളവിൽ അല്ലാതെ എംഎൽഎമാരെ സസ്‌പെൻഡ് ചെയ്യുന്നത് ഭരണഘടനാ വിരുദ്ധവും നിയമ വിരുദ്ധവുമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
നിയമസഭാ സമ്മേളനം കഴിയുന്നതു വരെ പ്രതിനിധികളെ സസ്‌പെൻഡ് ചെയ്യാൻ അധികാരമുണ്ടെങ്കിലും ഇവിടെ ഇതിൽ നിന്നും വിരുദ്ധമായി ഒരു വർഷത്തേക്കാണ് എംഎൽഎമാരെ വിലക്കിയിരിക്കുന്നത്. “നിയമത്തിന്റെ കണ്ണിൽ നിയമസഭാ പ്രമേയം ദുരുദ്ദേശപരമാണ്, അവ ഫലപ്രദമല്ലെന്ന് പ്രഖ്യാപിക്കുന്നു,”- സുപ്രീം കോടതി പറഞ്ഞു.
സ്‌പീക്കറുടെ ചേംബറിൽ പ്രിസൈഡിംഗ് ഓഫിസർ ഭാസ്‌കർ ജാദവിനോട് മോശമായി പെരുമാറിയെന്ന് സംസ്‌ഥാന സർക്കാർ ആരോപിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ജൂലൈ 5നാണ് എംഎൽഎമാരെ നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്.
സഞ്‌ജയ് കുട്ടെ, ആശിഷ് ഷെലാർ, അഭിമന്യു പവാർ, ഗിരീഷ് മഹാജൻ, അതുൽ ഭട്ഖൽക്കർ, പരാഗ് അലവാനി, ഹരീഷ് പിമ്പാലെ, യോഗേഷ് സാഗർ, ജയ് കുമാർ റാവത്ത്, നാരായൺ കുചെ, രാം സത്പുതേ, ബണ്ടി ഭംഗ്‌ദിയ എന്നീ എംഎൽഎമാരെയാണ് സസ്‌പെൻഡ് ചെയ്‌തിരുന്നത്. എംഎൽഎമാരെ സസ്‌പെൻഡ് ചെയ്യുന്നതിന് സംസ്‌ഥാന പാർലമെന്ററികാര്യ മന്ത്രി അനിൽ പരബ് അവതരിപ്പിച്ച പ്രമേയം ശബ്‌ദവോട്ടോടെ പാസാക്കുകയായിരുന്നു.
എന്നാൽ, ആരോപണം തെറ്റാണെന്നും സംഭവത്തെക്കുറിച്ചുള്ള ജാദവിന്റെ വിവരണം ‘ഏകപക്ഷീയമാണ്’ എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രതികരണം. “ഇത് തെറ്റായ ആരോപണവും പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം കുറക്കാനുള്ള ശ്രമവുമാണ്, കാരണം തദ്ദേശ സ്‌ഥാപനങ്ങളിലെ ഒബിസി (മറ്റ് പിന്നോക്ക വിഭാഗങ്ങൾ) ക്വാട്ടയിൽ സർക്കാരിന്റെ കള്ളത്തരം ഞങ്ങൾ തുറന്നുകാട്ടിയതാണ് ഇതിന് കാരണം. പ്രിസൈഡിംഗ് ഓഫിസറെ അപമാനിച്ചിട്ടില്ല,”- ഫഡ്‌നാവിസ് പറഞ്ഞിരുന്നു.
Most Read: മൂത്രാശയ അണുബാധ ഒഴിവാക്കാം; ശ്രദ്ധിക്കാം ഈ ലക്ഷണങ്ങൾ