മുംബൈ: ആദ്യവിവാഹം നിയമപരമായി വേർപെടുത്താതെയുള്ള രണ്ടാം വിവാഹത്തിലെ ഭാര്യയ്‌ക്ക് ഭർത്താവിന്റെ പെൻഷന് അർഹതയില്ലെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി. പെൻഷൻ ആനുകൂല്യങ്ങൾ നിഷേധിച്ച സംസ്‌ഥാന സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്‌ത് സോലാപുർ സ്വദേശിനി ഷമാൽ ടേറ്റ് സമർപ്പിച്ച ഹരജിയിലാണ് ജസ്‌റ്റിസുമാരായ എസ്‌ജെ കതവല്ല, മിലിന്ദ് ജാദവ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ വിധി.
ഷമാൽ ടേറ്റിന്റെ ഭർത്താവ് മഹാദേവ് സോലാപുർ ജില്ലാ കളക്‌ടറുടെ ഓഫിസിലെ പ്യൂണായിരുന്നു. ഹരജിക്കാരിയെ വിവാഹം കഴിക്കുന്നതിനു മുൻപ് മഹാദേവ് മറ്റൊരു സ്‌ത്രീയെ വിവാഹം കഴിച്ചിരുന്നു. ഭർത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ റിട്ടയർമെന്റ് ആനുകൂല്യത്തിന്റെ 90 ശതമാനം ആദ്യഭാര്യയ്‌ക്കും പ്രതിമാസ പെൻഷൻ രണ്ടാംഭാര്യയ്‌ക്കും ലഭിക്കുമെന്നുമായിരുന്നു ധാരണ. മഹാദേവ് 1996ൽ മരണപ്പെട്ടിരുന്നു.
എന്നാൽ, ആദ്യഭാര്യ അർബുദം ബാധിച്ച് മരിച്ചതിനെത്തുടർന്ന് മഹാദേവിന്റെ പെൻഷൻ കുടിശികയും ആനുകൂല്യത്തിന്റെ 90 ശതമാനവും നൽകണമെന്ന് ആവശ്യപ്പെട്ട് രണ്ടാംഭാര്യ ഷമാൽ ടേറ്റ് സർക്കാരിന് അപേക്ഷ നൽകി. ഇത് സർക്കാർ നിരസിച്ചു. തുടർന്നാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്. മഹാദേവിന്റെ മൂന്നു കുട്ടികളുടെ അമ്മയായതിനാലും ഇരുവരും തമ്മിലുള്ള ബന്ധം സമൂഹത്തിന് അറിയാമെന്നതിനാലും പെൻഷൻ ലഭിക്കാൻ അർഹതയുണ്ടെന്ന് കാട്ടിയാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്.
എന്നാൽ ആദ്യവിവാഹം നിയമപരമായി ഒഴിവാക്കാതെയുള്ള രണ്ടാംവിവാഹം ഹിന്ദുവിവാഹ നിയമപ്രകാരം അസാധുവാണെന്നുള്ള വിധികൾ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ളതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിയമപരമായി വിവാഹിതയായ ഭാര്യയ്‌ക്ക് മാത്രമേ കുടുംബ പെൻഷന് അർഹതയുള്ളൂവെന്ന സംസ്‌ഥാന സർക്കാരിന്റെ നിലപാട് ശരിയാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
Read Also: സഹകരണ സംഘങ്ങൾക്ക് കെഎസ്ഇബി ഭൂമി കൈമാറിയത് ചട്ടങ്ങൾ പാലിക്കാതെ