പാലക്കാട്: നാടിനെ നടുക്കിയ ദുരഭിമാനക്കൊലയില്‍ അറസ്‌റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചു. പാലക്കാട് തേങ്കുറുശി ഇലമന്ദത്ത് ആറുമുഖന്റെ മകന്‍ അനീഷ് (അപ്പു-27)ആണ് കൊല്ലപ്പെട്ടത്. കേസില്‍ അനീഷിന്റെ ഭാര്യാപിതാവ് ഇലമന്ദം സ്വദേശി പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവരാണ് അറസ്‌റ്റിലായത്. പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും.
കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ പ്രതികളില്‍ സുരേഷിനെ വെള്ളിയാഴ്‌ച രാത്രിയോടെ വീട്ടില്‍ നിന്ന് പോലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ കൊഴിഞ്ഞാമ്പാറയിലെ തന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയ പ്രഭുകുമാര്‍ മൊബൈല്‍ ഫോണടക്കം അവിടെ ഉപേക്ഷിച്ച് കോയമ്പത്തൂര്‍ ഗാന്ധിനഗര്‍ സായ്ബാബ കോളനിയിലെ ബന്ധുവീട്ടിലേക്ക് കടന്നു. പോലീസ് പിന്തുടര്‍ന്ന് എത്തുമെന്ന് മനസിലാക്കിയ ഇയാള്‍ ഇന്നലെ പുലര്‍ച്ചെ അവിടെ നിന്ന് ബസ് മാര്‍ഗം മറ്റൊരിടത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുകയും പോലീസിന്റെ പിടിയിലാവുകയും ആയിരുന്നു. ഇയാളെ പാലക്കാട്ടെത്തിച്ച് വിശദമായി ചോദ്യം ചെയ്‌ത ശേഷമാണ് ഇരുവരുടെയും അറസ്‌റ്റ് രേഖപ്പെടുത്തിയത്.
അനീഷ് മകള്‍ ഹരിതയെ വിവാഹം ചെയ്‌തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതക കാരണമെന്ന് പ്രഭുകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സെപ്‌തംബര്‍ 27നാണ് അനീഷും ഹരിതയും വിവാഹിതരായത്. ആറുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഹരിതയുടെ വീട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്ന് ഇരുവരും വിവാഹം രജിസ്‌റ്റര്‍ ചെയ്യുകയായിരുന്നു. ജാതീയവും സാമ്പത്തികവുമായ വലിയ അന്തരമാണ് പ്രതികളെ ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും.
Malabar News: തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്തവർ കോവിഡ് ടെസ്‌റ്റ് നടത്തണം; ആരോഗ്യവകുപ്പ്