കോഴിക്കോട്: ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് പരിശോധന വർധിപ്പിക്കാൻ ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തവർ നിർബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ഇവരെ കൂടാതെ പ്രായമായവർ, രോഗികൾ എന്നിവരും കോവിഡ് പരിശോധന നടത്തണം.
തിരഞ്ഞെടുപ്പ് കാലത്ത് കോവിഡ് പ്രോട്ടോക്കോൾ ലംഘനം ഉണ്ടായിട്ടുണ്ട്. വോട്ടെടുപ്പ് ദിനത്തിൽ കൂട്ടം കൂടി നിൽക്കുകയും ഫല പ്രഖ്യാപന ദിനത്തിൽ മാസ്‌ക് പോലും ഇല്ലാതെ ആഹ്ളാദ പ്രകടനം നടത്തുകയും ചെയ്‌തു. രോഗം കൂടുതൽ പേരിലേക്ക് പടരാതിരിക്കാനും പ്രതിരോധശേഷി കുറവുള്ളവരിൽ രോഗം ഗുരുതരമാകാതെ ഇരിക്കാനുമാണ് കോവിഡ് പരിശോധന നടത്താൻ ആവശ്യപ്പെടുന്നതെന്ന് ആരോഗ്യ വിഭാഗം പറഞ്ഞു. നിർദേശം എല്ലാവരും അനുസരിക്കണമെന്നും ഡിഎംഒ അറിയിച്ചു.
അതേസമയം കോവിഡ് പരിശോധനക്ക് പഴയതുപോലെ ആളുകൾ തയ്യാറാകുന്നില്ലെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. 250 പേരെ പരിശോധനക്ക് സജ്‌ജമാക്കിയാൽ 100 പേർ മാത്രമാണ് തയ്യാറാവുന്നത്. രോഗം ബുദ്ധിമുട്ട് ഉണ്ടാക്കുന്നവരും പ്രശ്‌നം ഉണ്ടെന്നു തോന്നുന്നവരുമാണ് പരിശോധനക്ക് എത്തുന്നതെന്നും ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
Malabar News: തൃശൂര്‍ കോര്‍പ്പറേഷന്‍; മേയര്‍ പദവിയുടെ കാര്യത്തില്‍ തീരുമാനം ഇന്ന്