പാലക്കാട്: കുഴല്‍മന്ദത്ത് നടന്ന ദുരഭിമാനക്കൊലയിൽ പോലീസിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് ആലത്തൂര്‍ ഡിവൈഎസ്‌പി സികെ ദേവസ്യ. പെണ്‍കുട്ടിയുടെ അമ്മാവന്‍ കൊല്ലപ്പെട്ട അനീഷിനെ ഭീഷണിപ്പെടുത്തിയതായി പരാതി ലഭിച്ചിരുന്നില്ല. മൊബൈല്‍ ഫോണ്‍ അപഹരിച്ചതായാണ് പരാതി കിട്ടിയതെന്നും ഡിവൈഎസ്‌പി പറയുന്നു. പരാതിയില്‍ അന്ന് തന്നെ അന്വേഷണം നടത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ തിരിച്ച് നല്‍കാന്‍ അമ്മാവന് നിർദ്ദേശം നല്‍കിയെന്നും ഡിവൈഎസ്‌പി വ്യക്‌തമാക്കി.
അതേസമയം കേസിൽ കസ്‌റ്റഡിയിലുള്ള രണ്ട് പേരുടെയും അറസ്‌റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും ഡിവൈഎസ്‌പി അറിയിച്ചു. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യാപിതാവ് പ്രഭു കുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവരാണ് കസ്‌റ്റഡിയില്‍ ഉള്ളത്. ഇരുവരും ചേര്‍ന്നാണ് അനീഷിനെ വെട്ടിക്കൊന്നതെന്ന് പ്രധാന സാക്ഷി അരുണ്‍ പറഞ്ഞു.
പാലക്കാട് ജില്ലയിലെ കുഴൽമന്നം പോലീസ് സ്‌റ്റേഷൻ പരിധിയിലെ തേങ്കുറിശ്ശി മാനാംകുളത്താണ് അനീഷ് ദുരഭിമാനക്കൊലക്ക് ഇരയായത്. ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അനീഷ് പുറത്തിറങ്ങാറില്ലായിരുന്നു. അടുത്ത ദിവസങ്ങളിലാണ് അനീഷ് പുറത്തേക്ക് ഇറങ്ങി തുടങ്ങിയത്. സ്‌കൂൾ പഠനകാലം മുതൽ പ്രണയത്തിലായിരുന്ന പെൺകുട്ടിയെ അനീഷ് മൂന്ന് മാസം മുമ്പാണ് റജിസ്‌റ്റർ വിവാഹം ചെയ്‌തത്.
കടയിലേക്ക് പോയി മടങ്ങുകയായിരുന്ന അനീഷിനെ നടുറോട്ടില്‍ വെട്ടി വീഴ്‌ത്തി. വെട്ടേറ്റു വീണ അനീഷിനെ ഏറെ നേരം മുഖത്ത് ചാക്ക് വെച്ച് ചവിട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. മരണം ഉറപ്പുവരുത്തിയാണ് പ്രതികൾ മടങ്ങിയതെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
Also Read: നിയമസഭ പോലും തടസപ്പെടുത്തുന്ന കേന്ദ്ര ഏജന്റായി ഗവർണർ മാറി; എംഎ ബേബി