തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. നിയമസഭാ സമ്മേളനം പോലും തടസപ്പെടുത്തുന്ന കേന്ദ്ര ഏജന്റായി ഗവർണർ പദവി മാറുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിക്കുന്ന ഗവർണറുടെ നടപടി തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കും. സർക്കാർ മിതത്വം പാലിച്ചതുകൊണ്ടാണ് തർക്കം രൂക്ഷമാകാത്തത് എന്നും എംഎ ബേബി പറഞ്ഞു.
ഗവര്‍ണര്‍ക്ക് ഭക്ഷണം കഴിക്കണമെങ്കിൽ പോലും പുറത്ത് നിന്ന് ഭക്ഷ്യധാന്യങ്ങൾ വരണം. നിയമസഭാ സമ്മേളനത്തിനുള്ള അനുമതിയിൽ ഗവര്‍ണറുടെ തുടര്‍ നിലപാട് അറിഞ്ഞ ശേഷം ബാക്കി പ്രതികരണമാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കത്തിന് ഗവർണർ തടയിട്ടിരുന്നു. തിരക്കിട്ട് സഭ വിളിച്ചു ചേർക്കേണ്ട സാഹചര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സഭ ചേരുന്നതിന് ഗവർണർ അനുമതി നിഷേധിച്ചത്. ഈ മാസം 23ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനായിരുന്നു സർക്കാർ നീക്കം.
ഇത് തടഞ്ഞതോടെ ഈ മാസം 31ന് സഭ ചേരാനുള്ള അനുമതിക്കായി സർക്കാർ വീണ്ടും ഗവർണറെ സമീപിച്ചിരിക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ച് ഇന്നലെ മന്ത്രിമാരായ എകെ ബാലനും വിഎസ് സുനില്‍കുമാറും ഗവർണറുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തിരുന്നു. എന്നാൽ ഗവർണർ അനുമതി നൽകുമോ എന്ന കാര്യത്തിൽ വ്യക്‌തത ഇല്ല.
Also Read: കോവിഡ് വൈറസിന്റെ ജനിതകമാറ്റം കേരളത്തിൽ കണ്ടെത്തിയതായി ആരോഗ്യമന്ത്രി