കൊച്ചി: നടിയെ ബലാൽസംഗം ചെയ്‌തെന്ന കേസില്‍ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരായ അറസ്‌റ്റ് വാറന്റ് യുഎഇ പോലീസിന് കൈമാറി. പ്രതിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചി സിറ്റി പോലീസിന്റെ നടപടി.
യുഎഇയിലേക്ക് കടന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുളള ശ്രമത്തിലാണ് കൊച്ചി സിറ്റി പോലീസ്. എന്നാൽ വിജയ് ബാബു യുഎഇയിൽ എവിടെയുണ്ടെന്ന കാര്യത്തില്‍ കൊച്ചി പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. ഇത് കണ്ടെത്തി അറിയിക്കാനാണ് യുഎഇ പോലീസിന് വാറന്റ് കൈമാറിയത്. അവരുടെ മറുപടി കിട്ടിയശേഷം തുടർ നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഇന്റർപോൾ വഴി ബ്ളൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. ഇന്റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലെ കോടതി ഇന്നലെ അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
ഈ വാറന്റാണ് യുഎഇ പോലീസിന് കൈമാറിയത്. വാറന്റിന്റെ പശ്‌ചാത്തലത്തിൽ വിജയ് ബാബു എവിടെയുണ്ടെന്ന് അന്വേഷിച്ച് കണ്ടെത്താൻ യുഎഇ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കിൽ യുഇഎ പോലീസിന് വിജയ് ബാബുവിനെ തടഞ്ഞുവെക്കുന്നതിനും തടസമില്ല. അവിടെ നിന്നുളള മറുപടി കിട്ടിയശേഷം ഇന്റർപോൾ വഴി നാട്ടിലെത്തിക്കാനാണ് ശ്രമം.
അതേസമയം താൻ ബിസിനസ് ആവശ്യാര്‍ഥം വിദേശത്താണെന്നും 19ന് മാത്രമേ നാട്ടിലേക്ക് എത്താൻ കഴിയുകയുള്ളൂ എന്നുമായിരുന്നു വിജയ് ബാബു പോലീസിനെ അറിയിച്ചിരിക്കുന്നത്. എന്നാൽ മുൻകൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയ ഇയാള്‍ അപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതുവരെ നാട്ടില്‍ വരാതെ മാറി നില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പോലീസ് പറയുന്നു. ഏതായാലും കേസിൽ ഇത്രയും ദിവസം വിജയ് ബാബുവിന് വേണ്ടി കാത്തിരിക്കാനാകില്ല എന്ന നിലപാടിലാണ് പോലീസ്. തുടർന്നാണ് ഇന്റർപോൾ വഴി നീക്കങ്ങൾ ശക്‌തമാക്കിയത്.
Most Read: വെടിക്കെട്ടും പൂരവും കാണാൻ കൂടുതൽ സൗകര്യം ഒരുക്കും; നിയന്ത്രണങ്ങൾ പാലിക്കണമെന്നും മന്ത്രി