പാലക്കാട്: അട്ടപ്പാടിയിലേക്ക് ബദൽ റോഡ് സാധ്യതയെ തുടർന്ന് സ്‌ഥലപരിശോധന നടത്തി. ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്‌ഥരുമാണ് സ്‌ഥലത്ത് സന്ദർശനം നടത്തിയത്. പൂഞ്ചോല ഓടക്കുന്ന് കുറുക്കൻകണ്ടി വഴി അട്ടപ്പാടിയിലേക്കുള്ള യാത്രാ സാധ്യതയാണ് സംഘം പരിശോധിച്ചത്. അതേസമയം, വനംവകുപ്പിന്റെ അനുമതി ലഭിച്ചില്ലെങ്കിലും ചിറക്കൽപ്പടി പൂഞ്ചോല വഴി അട്ടപ്പാടിയിലേക്ക് റോഡ് യാഥാർഥ്യമാക്കുമെന്ന് എംഎൽഎ കെ ശാന്തകുമാരി പറഞ്ഞു.
എന്നാൽ റോഡിന്റെ ആവശ്യകത ബോധ്യപ്പെട്ടതായും പരമാവധി വിട്ടുവീഴ്‌ച ചെയ്യുമെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. നിലവിലെ ചുരം റോഡ് നിലനിർത്തി തന്നെ ബദൽ റോഡ് അട്ടപ്പാടിയുടെ ആവശ്യമാണ്. പൂഞ്ചോല മുതൽ ഓടക്കുന്ന് വരെയും അട്ടപ്പാടിയിൽ നിന്ന് കുറുക്കൻകുണ്ട് വരെയും റോഡുണ്ട്. ഇതിനിടയിൽ രണ്ടര കിലോമീറ്ററാണ് വനമുള്ളത്. ഇതുവഴി റോഡ് നിർമിക്കാൻ വനംവകുപ്പ് അനുവദിച്ചാൽ മറുപാത യാഥാർഥ്യമാകും.
നിലവിൽ അട്ടപ്പാടി റോഡ് തടസപ്പെടുന്നത് മൂലം രോഗികൾക്ക് യഥാസമയം ചികിൽസ പോലും ലഭിക്കാത്ത സാഹചര്യം ഉണ്ട്. ബദൽ റോഡ് യാഥാർഥ്യമാകുന്നതോടെ അട്ടപ്പാടിക്കാരുടെ ജീവിതരീതിക്ക് തന്നെ മാറ്റംവരും. അതേസമയം, ജൈവ സമ്പത്ത് വിലപിടിച്ചതാണെന്നും അത് നശിക്കാതെ കാത്തു സൂക്ഷിക്കുക എന്നതാണ് വനംവകുപ്പിന്റെ ഉത്തരവാദിത്വമെന്നും ഫോറസ്‌റ്റ് കൺസർവേറ്റർ പറഞ്ഞു. ബദൽ റോഡിന്റെ ആവശ്യത്തിന് വർഷങ്ങളോളം പഴക്കമുണ്ട്. ഇത് കണക്കിലെടുത്ത് വൈകാതെ വനംവകുപ്പ് അനുമതി നൽകുമെന്നാണ് അട്ടപ്പാടിക്കാർ പ്രതീക്ഷിക്കുന്നത്.
Most Read: കെഎസ്‌ആർടിസി പെൻഷൻ വിതരണം വീണ്ടും മുടങ്ങി; വലഞ്ഞ് മുൻ ജീവനക്കാർ