നീലേശ്വരം: കേരള ഗ്രാമീൺ ബാങ്കിന്റെ കോളിച്ചാൽ ശാഖയിൽ മുക്കുപണ്ട തട്ടിപ്പ് നടത്തി പണം കവർന്ന കേസിൽ ആറുപേർക്കെതിരെ കേസ്. ബാങ്ക് അപ്രൈസറും ഭാര്യയും ഉൾപ്പടെ ആറ് പേർക്കെതിരെയാണ് കേസ്. ബാങ്ക് ബ്രാഞ്ച് മാനേജർ രാജന്റെ പരാതിയെ തുടർന്നാണ് രാജപുരം പോലീസ് കേസെടുത്തത്. അപ്രൈസറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. മുക്കുപണ്ട തട്ടിപ്പിനൊപ്പം ഇടപാടുകാരുടെ സ്വർണപ്പണയ വസ്‌തുവിൻമേൽ കൂടുതൽ പണം ഇദ്ദേഹം എഴുതി എടുത്തതായും കണ്ടെത്തിയിട്ടുണ്ട്.
ബാങ്കിലെ അപ്രൈസർ എരിഞ്ഞിലകോട് സ്വദേശി ബാലകൃഷ്‌ണൻ, ഭാര്യ സന്ധ്യ, പ്രാന്തർകാവിലെ രാജൻ, കോളിച്ചാൽ സ്വദേശികളായ ബിജോയ് കുര്യൻ, സുകുമാരൻ, ബീബുംകാലിലെ വി രതീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, പോലീസ് കേസെടുത്തതിനെ തുടർന്ന് അപ്രൈസറും ഭാര്യയും ഒളിവിൽ പോയതായാണ് സൂചന. 2020 നവംബർ മുതൽ വിവിധ ദിവസങ്ങളിൽ അപ്രൈസറുടെ നേതൃത്വത്തിൽ മറ്റുള്ളവരെക്കൊണ്ട് മുക്കുപണ്ടം പണയംവെപ്പിച്ച് പണം തട്ടുകയായിരുന്നു.
ഈ കാലയളവിൽ 2,10,500 രൂപയാണ് തട്ടിയത്. അപ്രൈസറുടെ ഭാര്യ വ്യാഴാഴ്‌ച ബാങ്കിൽ പണയം വെക്കാൻ എത്തിച്ച സ്വർണത്തിൽ സംശയം തോന്നിയ മാനേജർ സ്വർണം മറ്റൊരു അപ്രൈസറെ കൊണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. രാജപുരം സിഐയുടെ നേതൃത്വത്തിൽ ബാങ്കിലെ മുഴുവൻ മുക്കുപണ്ടങ്ങളും കസ്‌റ്റഡിയിൽ എടുത്തു. പ്രതികളെ ഉടൻ അറസ്‌റ്റ് ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ പറഞ്ഞു.
Most Read: സംസ്‌ഥാനത്ത് മദ്യവിൽപന കുറഞ്ഞു, കൊച്ചി മെട്രോ നഷ്‌ടത്തിൽ; സർക്കാർ നിയമസഭയിൽ