ന്യൂഡെൽഹി: മുസ്‌ലിംകൾക്ക് എതിരെയും ജെഎന്‍യു വിദ്യാർഥി നേതാക്കള്‍ക്കെതിരെയും വിദ്വേഷ പ്രസംഗവുമായി ഡെൽഹി ബിജെപി എംപി രമേശ് ബിദൂരി. ശനിയാഴ്‌ച ഡെൽഹിയില്‍ ‘മലബാര്‍ ഹിന്ദു വംശഹത്യ’ എന്ന പേരില്‍ സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയായിരുന്നു ബിദൂരിയുടെ വിദ്വേഷ പരാമര്‍ശം.
മുസ്‌ലിംകളേയും ജെഎന്‍യു വിദ്യാർഥികളേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും കടന്നാക്രമിച്ചു കൊണ്ടായിരുന്നു രമേശ് ബിദൂരിയുടെ പ്രസംഗം. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ അക്രമങ്ങളും രക്‌തചൊരിച്ചിലും ഉണ്ടാവുന്നുവെന്ന് രമേശ് ബിദൂരി ആരോപിച്ചു.
“മുസ്‌ലിം ന്യൂനപക്ഷ പ്രദേശത്ത് അവര്‍ മനുഷ്യാവകാശത്തിനായി സംസാരിക്കുന്നു. പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ന്യൂനപക്ഷ അവകാശത്തെകുറിച്ച് സംസാരിക്കുന്നു. എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത് ഹിന്ദു ജനസംഖ്യ 26 ശതമാനത്തില്‍ നിന്നും 2.5 ആയി കുറഞ്ഞു. ഹിന്ദുക്കള്‍ എവിടേക്ക് പോയി?”- രമേശ് ബിദൂരി ചോദിച്ചു.
കേരളത്തിലും ജെഎന്‍യുവിലുമുള്ള വിദ്യാർഥികള്‍ ഭാരതത്തെ വെട്ടി നുറുക്കാന്‍ മുദ്രാവാക്യം വിളിക്കുകയാണ്. അവരുടെ ഞരമ്പില്‍ ഭാരതത്തിന്റെ രക്‌തമല്ല ഒഴുകുന്നത്. ഔറംഗസേബിന്റേയും ബാബറിന്റേയും രക്‌തമാണ്; രമേശ് ബിദൂരി പറയുന്നു. കേരളത്തില്‍ ഭരണത്തിലിരിക്കുന്ന കമ്മ്യൂണിസ്‌റ്റ് പാർടി ഭീകരവാദികളുടേത് ആണെന്നും പേര് പരാമര്‍ശിക്കാതെ എംപി കുറ്റപ്പെടുത്തി.
Most Read: കാക്കനാട് ലഹരിമരുന്ന് കേസ്; മുഖ്യപ്രതിക്ക് ശ്രീലങ്കൻ ബന്ധമെന്ന് റിപ്പോർട്