കണ്ണൂർ: പാലക്കയത്തെ തകർന്ന റോഡുകൾ വിനോദ സഞ്ചാരികൾക്ക് ഭീഷണിയാകുന്നു. ഞായറാഴ്‌ച രാത്രി പാലക്കയം സന്ദർശിച്ച് മടങ്ങുകയായിരുന്ന യുവാവ് ബൈക്കപകടത്തിൽ മരണപ്പെട്ടു. മാട്ടൂൽ നോർത്ത് സിദ്ദീഖാബാദിലെ എകെ മുജീബാണ്(18) മരിച്ചത്.
രാത്രി 11 മണിയോടെയാണ് സംഭവം. പാലക്കയം-കൈതളം റോഡിലാണ് അപകടമുണ്ടായത്. കഴിഞ്ഞ മാസം ഇതിനടുത്തുതന്നെ മറ്റൊരപകടത്തിൽ പുതിയങ്ങാടിയിലെ ശിഹാബുദ്ദീൻ (39) മരണപ്പെട്ടിരുന്നു. രാത്രി ഒമ്പതുമണിക്കായിരുന്നു ഈ അപകടം.
പാലക്കയത്തേക്കുള്ള റോഡുകൾ പാടെ തകർന്ന നിലയിലാണ്. മണ്ടളം-ചേറ്റടി-പാലക്കയം റോഡും കൈതളം-പാലക്കയം റോഡും ഗതാഗത യോഗ്യമല്ല. വലിയ കുഴികളും ചിതറിക്കിടക്കുന്ന കല്ലുകളും യാത്രക്കാർക്ക് ബുദ്ധിമുട്ടായി മാറിയിട്ട് വർഷങ്ങളായി. വീതിയില്ലാത്ത റോഡാണ് കൈതളത്തുനിന്ന് പാലക്കയത്തേക്ക്. കുത്തനെയുള്ള ഇറക്കവും അപകടങ്ങൾക്ക് ഇടയാക്കുന്നു.
രണ്ട് റോഡുകളിലൂടെയും കാറുൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഓടാൻ പറ്റാത്ത നിലയാണ്. അതിനാൽ, ദൂരസ്‌ഥലങ്ങളിൽനിന്ന് വരുന്നവരുൾപ്പെടെ ടാക്‌സി ജീപ്പുകളിൽ യാത്രചെയ്യേണ്ടി വരുന്നു. ഇതിന് വലിയ വാടകയാണ് ഈടാക്കുന്നതും.
ദിനംപ്രതി രണ്ടായിരത്തിലധികം ആളുകൾ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡുകളെ നവീകരിക്കാനുള്ള നടപടികൾ ഇനിയും ആയിട്ടില്ല.
കൂടാതെ പാലക്കയത്ത് പുതിയ ലൈറ്റ് ഷോ വന്നതോടെ സന്ദർശകർ രാത്രി വൈകുവോളം മലയിൽ തങ്ങുന്നുണ്ട്. എന്നാൽ ഇവർക്ക് തിരികെ വരുമ്പോൾ തകർന്ന റോഡുകളിൽ വഴിതെറ്റി അലയേണ്ടിവരുന്നു. തെരുവു വിളക്കുകളോ വഴിസൂചനാ, അപകട മുന്നറിയിപ്പ് ബോർഡുകളോ റോഡരികുകളിൽ ഇല്ല എന്നതും തിരിച്ചടിയാണ്.
Malabar News: റിസോർട്ടിൽ അതിക്രമം; സൈനികർ ഉൾപ്പടെ ആറ് പേർ അറസ്‌റ്റിൽ