ശ്രീകണ്‌ഠപുരം: റിസോർട്ടിൽ അതിക്രമം നടത്തുകയും പൊലീസുകാരെ കയ്യേറ്റം ചെയ്യുകയും ചെയ്‌ത സൈനികർ ഉൾപ്പടെ ആറു പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞദിവസം കാഞ്ഞിരക്കൊല്ലി റിസോർട്ടിൽ എത്തിയ സംഘമാണ് രാത്രിയിൽ അടുത്ത മുറിയിൽ ഉണ്ടായിരുന്നവരുമായി വാക്കേറ്റമുണ്ടാവുകയും ഇതിൽ ഇടപെട്ട റിസോർട്ട് ജീവനക്കാരെ ആക്രമിക്കുകയും ഫർണിച്ചർ ഉൾപ്പടെ നശിപ്പിക്കുകയും ചെയ്‌തത്. പൊലീസുകാരെ മുറിയിൽ പൂട്ടിയിട്ട് ആക്രമിക്കുകയായിരുന്നു.
റിസോർട്ടിലെ ഏകദേശം കാൽലക്ഷം രൂപയുടെ ഫർണിച്ചർ നശിപ്പിച്ചുവെന്നാണ് പറയുന്നത്. മയ്യിൽ വേളം സ്വദേശികളായ ശ്രീവൽസത്തിൽ രൂപേഷ് (31), കൊട്ടഞ്ചേരി വീട്ടിൽ അഭിലാഷ് (29), ഊരാട ലിതിൻ (31), ഊരാട പ്രണവ് (29), ഊരാട ലിഷ്‌ണു (29). പുത്തൻപുരയിൽ അനൂപ് (30) എന്നിവരാണ് അറസ്‌റ്റിലായത്. ഇതിൽ രൂപേഷും അഭിലാഷും ലിതിനും സൈനികരാണ്. ഇവർ സഞ്ചരിച്ച മൂന്ന് കാറുകളും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. പയ്യാവൂർ പോലീസാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് പോലീസ് ഉദ്യോഗസ്‌ഥർ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി.
റിസോർട്ടിൽ അതിക്രമം നടത്തിയതിന് ഉടമ സന്തോഷ് ജോർജിന്റെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഇതുകൂടാതെ പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്‌തതിന് മറ്റൊരു കേസുകൂടി എടുത്തിട്ടുണ്ട്. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ ആറുപേരെയും റിമാൻഡ് ചെയ്‌തു. ഇതുമായി ബന്ധപ്പെട്ട് പോലീസ് സൈന്യത്തിന് റിപ്പോർട്ടും നൽകിയിട്ടുണ്ട്.
Most Read: വിസി നിയമനം; മന്ത്രി ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം, പോര് മുറുകുന്നു