തിരുവനന്തപുരം: സർവകലാശാല ഭരണത്തിൽ രാഷ്‌ട്രീയ കൈകടത്തൽ എന്ന ഗവർണറുടെ ആരോപണത്തെ തുടർന്നുള്ള തർക്കങ്ങൾ അയവില്ലാതെ തുടരുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഗവർണർക്ക് നൽകിയ കത്തുകൾ രാഷ്‌ട്രീയ ഇടപെടലിന് തെളിവുകളായി പുറത്തുവന്നതോടെ മന്ത്രിയുടെ രാജിയെന്ന ആവശ്യം കടുപ്പിക്കുകയാണ് പ്രതിപക്ഷം. ഗവർണർ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന തെളിവുകളിൽ സർക്കാർ നൽകുന്ന വിശദീകരണവും നിർണായകമാകും.
സർവകലാശാലകളിലെ സർക്കാർ ഇടപെടൽ അസഹനീയമായ നിലയിലെത്തി. തന്റെ കൈകൾ കെട്ടിയിട്ട് തീരുമാനങ്ങൾ എടുപ്പിക്കുന്നു എന്നീ ഗവർണറുടെ ഗുരുതര ആരോപണങ്ങൾ ശരിവെക്കുന്നതാണ് കണ്ണൂർ വിസി നിയമനത്തിൽ നേരിട്ട് ഇടപെട്ടുകൊണ്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഗവർണർക്ക് നൽകിയ കത്തുകൾ.
കണ്ണൂർ സർവകലാശാലയുടെ വിസിയെ കണ്ടെത്താൻ രൂപീകരിച്ച മൂന്നംഗ സെർച്ച് കമ്മിറ്റിയുടെ പ്രവർത്തനം റദ്ദ് ചെയ്യണം. വിസി സ്‌ഥാനത്തേക്ക് ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണം എന്നിവയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു ഗവർണർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടത്. ഇത് സ്വജനപക്ഷപാതവും സത്യപ്രതിജ്‌ഞാ ലംഘനവുമാണെന്നാണ് പ്രതിപക്ഷ നിലപാട്.
ചാൻസലർ സ്‌ഥാനത്തേക്കില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഗവർണർ. ഭരണപക്ഷം ഗവർണർക്കെതിരെ വിമർശനം കടുപ്പിച്ചിട്ടുണ്ട്. സർക്കാരിനെ വിമർശിക്കുന്നതോടൊപ്പം ഗവർണർ നിയമലംഘനം നടത്തിയെന്ന നിലപാടിലാണ് പ്രതിപക്ഷവും.
Also Read: പിജി ഡോക്‌ടർമാരുടെ സമരം; പരിഹാരം വൈകിയാൽ ഒപ്പം ചേരുമെന്ന് ഐഎംഎ