തിരുവനന്തപുരം: പിജി ഡോക്‌ടർമാരുടെ സമരത്തിന് പിന്തുണയുമായി ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) ദേശീയ നേതൃത്വം. പ്രശ്‌നം പരിഹരിക്കാൻ വൈകിയാൽ സമരത്തിനിറങ്ങുമെന്ന് ഐഎംഎ അറിയിച്ചു. കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ വിഷയം ഗൗരവമായി പരിഗണിക്കുന്നില്ല. കോവിഡ് കാലമായതിനാൽ ഡോക്‌ടർമാർക്ക് അധിക ജോലി ഭാരമാണ്.
പിജി പ്രവേശനം വേഗം നടത്തുകയോ പകരം ഡോക്‌ടർമാരെ നിയമിക്കുകയോ ചെയ്യണമെന്ന് പറഞ്ഞ ഐഎംഎ സ്‌റ്റൈപെൻഡ് വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം മെഡിക്കല്‍, പിജി ഡോക്‌ടർമാരുടെ സമരം അവസാനിപ്പിക്കാന്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.
പിജി വിദ്യാർഥികള്‍ വന്നാല്‍ കാണാന്‍ തയ്യാറാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സമരം ചെയ്യുന്നവർക്ക് എപ്പോള്‍ വേണമെങ്കിലും ഓഫിസിലെത്തി തന്നോട് സംസാരിക്കാമെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ പ്രതികരണത്തിന് സമരം ചെയ്യുന്ന വിദ്യാർഥികള്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
രോഗികളെ ദുരിതത്തിലാക്കരുതെന്ന് സമരം തുടരുന്ന ഡോക്‌ടര്‍മാരോട് മന്ത്രി പറഞ്ഞു. പിജി ഡോക്‌ടര്‍മാരുടെ പ്രധാന ആവശ്യം നേരത്തെ പരിഹരിച്ചതാണ്. വിവിധയിടങ്ങളില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്റുമാരുടെ നിയമനം തുടങ്ങിക്കഴിഞ്ഞു. ഒന്നാം വര്‍ഷ പിജി പ്രവേശനം വൈകുന്നതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്‌തമാക്കിയിട്ടുണ്ട്.
Read Also: വിസി നിയമനം; മന്ത്രി ആര്‍ ബിന്ദുവിനെതിരെ ലോകായുക്‌തക്ക് പരാതി നൽകാൻ കോൺഗ്രസ്