മരണത്തിൽ നിന്നും ജീവിതത്തിലേക്ക് നടന്നു കയറിയ ഒരു കുട്ടിക്കുരങ്ങനും അവന് പ്രാണവായു നൽകിയ യുവാവുമാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരങ്ങൾ. തമിഴ്‌നാട്ടിലെ പേരംബലൂരില്‍ നിന്നുള്ള 38കാരനാണ് മരിച്ചെന്നു കരുതിയ എട്ടുമാസം മാത്രം പ്രായമുള്ള കുരങ്ങനെ ശ്വാസം കൊടുത്ത് ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.
നായകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് ഓടി മരത്തിൽ കയറിയ കുട്ടിക്കുരങ്ങൻ പിന്നീട് ബോധരഹിതനാവുക ആയിരുന്നു. മുറിവുകളുമായി ബോധരഹിതനായി കിടന്ന കുരങ്ങനെ കണ്ട കാര്‍ ഡ്രൈവറായ പ്രഭു, നായകളുടെ പിടിയിൽ നിന്നും രക്ഷിച്ചു. ശേഷം ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ കുരങ്ങന് ശ്വാസതടസം നേരിടുന്നതായി മനസിലാക്കി. ഉടന്‍ തന്നെ വണ്ടി നിര്‍ത്തി വഴിയിലിറങ്ങി ജീവന്‍ തിരിച്ചുപിടിക്കാനുള്ള ശ്രമം ആരംഭിച്ചു.
കുരങ്ങന് പ്രഭു തുടര്‍ച്ചയായി സിപിആര്‍ നല്‍കി. തുടര്‍ന്ന് കൃത്രിമ ശ്വാസോച്ഛാസവും നല്‍കി. ഏതാനും നിമിഷത്തെ ശ്രമത്തിലൂടെ കുരങ്ങന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് പ്രഭുവിനെ അഭിനന്ദിച്ച് രംഗത്ത് വന്നത്. ജീവൻ തിരിച്ചു കിട്ടിയ സന്തോഷം കുരങ്ങന്റെ കണ്ണുകളിലും കുരങ്ങനെ രക്ഷിക്കാന്‍ കഴിഞ്ഞതിലുള്ള ആഹ്‌ളാദം പ്രഭുവിന്റെ മുഖത്തും കാണാം. ആശുപത്രിയിൽ എത്തിച്ച് ചികിൽസ നൽകിയ ശേഷം പ്രഭു കുരങ്ങനെ വനംവകുപ്പിന് കൈമാറി.
Most Read: എന്താണ് ഒമൈക്രോണ്‍? എങ്ങനെ പ്രതിരോധിക്കാം?