തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പുനർ നിയമനത്തിന് ശുപാർശ ചെയ്‌തതിലൂടെ മന്ത്രി ആര്‍ ബിന്ദു സത്യപ്രതിജ്‌ഞാ ലംഘനം നടത്തിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രിയുടെ നടപടി സ്വജനപക്ഷപാതമാണ്. സെർച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി പറഞ്ഞതായി രേഖകള്‍ പുറത്തു വന്നിട്ടുണ്ട്. മന്ത്രി ചെയ്‌തത് ഇല്ലാത്ത അധികാരം പ്രയോഗിക്കുന്ന നടപടിയാണ്. മന്ത്രിക്കെതിരെ നാളെ ലോകായുക്‌തക്ക് പരാതി നല്‍കുമെന്നും രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്‌തമാക്കാനാണ് കോൺഗ്രസ് തീരുമാനം.
അതേസമയം, ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് സർവകലാശാല നിയമങ്ങളെക്കുറിച്ച് ധാരണയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. അങ്ങനെ ഉള്ള വ്യക്‌തി ഉന്നത വിദ്യാഭ്യാസ മന്ത്രിയായത് നാണക്കേടാണ്. ചാൻസലറായ ഗവർണറെ നോക്കുകുത്തിയാക്കി ആണ് നിയമനം നടക്കുന്നത്. പഴയ കമ്മീഷൻ ശുപാർശ ച൪ച്ചയാക്കുന്നത് നിലവിലെ വിഷയങ്ങളെ ലഘൂകരിക്കാനുള്ള ശ്രമമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പുനർ നിയമനത്തിന് ശുപാർശ ചെയ്‌തത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ആണെന്നതിന് തെളിവ് പുറത്തുവന്നിരുന്നു. മന്ത്രി അയച്ച കത്താണ് പുറത്തു വന്നത്. ഇതു സംബന്ധിച്ച് ഗവർണർക്കാണ് പ്രൊഫ. ബിന്ദു കത്ത് നൽകിയത്. വിസി നിയമനത്തിന് ഇറക്കിയ അപേക്ഷ പിൻവലിക്കാൻ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സെർച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശുപാർശ ചെയ്‌തെന്നാണ് പുറത്തുവരുന്ന വിവരം.
Most Read: അധ്യാപകരുടെ വാക്‌സിനേഷൻ; നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി- വിദ്യാഭ്യാസമന്ത്രി