തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരു വിഭാഗം അധ്യാപകര്‍ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാത്തതില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മുന്നറിയിപ്പ് നൽകി.
നേരത്തെ വാക്‌സിനെടുക്കാന്‍ സാധിക്കാത്തതിന്റെ കാരണം രേഖാമൂലം അറിയിക്കാന്‍ സര്‍ക്കാര്‍ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
അധ്യാപകര്‍ ആഴ്‌ചയിലൊരിക്കല്‍ കോവിഡ് പരിശോധന നടത്തണമെന്നും നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ പട്ടിക നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. ഇവർക്ക് ഷോകോസ് നോട്ടിസ് നല്‍കുകയും ചെയ്‌തിരുന്നു.
ആയിരത്തിലധികം അധ്യാപകരാണ് ഇനിയും വാക്‌സിന്‍ എടുക്കാൻ ബാക്കിയുള്ളത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അധ്യാപകര്‍ വാക്‌സിനെടുക്കാനുള്ളത് എന്ന് സര്‍ക്കാര്‍ കണക്കുകളില്‍ വ്യക്‌തമാണ്. കോവിഡ് വ്യാപന തോത് കുറഞ്ഞതോടെ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ മാര്‍ഗരേഖ തയ്യാറാക്കിയിരുന്നു.
അതേസമയം സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 97 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,58,94,766), 71.1 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,89,97,113) നല്‍കിയതായി ആരോഗ്യമന്ത്രി അറിയിച്ചു.
Most Read: എക്‌സൈസ് ഡ്യൂട്ടി; കമ്പനികളും ബെവ്‌കോയും തമ്മിലുള്ള തർക്കം പരിഹരിച്ചു