തിരുവനന്തപുരം: എക്‌സൈസ് ഡ്യൂട്ടി സംബന്ധിച്ച് മദ്യ കമ്പനികളും ബിവറേജ് കോര്‍പ്പറേഷനും തമ്മിൽ നിലനിന്നിരുന്ന തര്‍ക്കം പരിഹരിച്ചു. ഈ സാമ്പത്തിക വര്‍ഷാവസാനം വരെ, നിലവിലുള്ള രീതിയില്‍ ബെവ്കോ നേരിട്ട് തന്നെ എക്‌സൈസ് ഡ്യൂട്ടി മുൻകൂട്ടി അടയ്‌ക്കാനാണ് ധാരണയായതെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍ അറിയിച്ചു.
സംസ്‌ഥാനത്ത് മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി ബിവറേജ് കോര്‍പ്പറേഷന്‍ അടക്കുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. ഇത് അബ്‌കാരി ചട്ടത്തിന് വിരുദ്ധമായതിനാല്‍ അക്കൗണ്ട് ജനറലിന്റെ ഓഡിറ്റില്‍ വിമര്‍ശന വിധേയമായിരുന്നു. ഇതോടെയാണ് ഈ രീതി നിര്‍ത്തലാക്കി കമ്പനികളോട് നേരിട്ട് എക്‌സൈസ് ഡ്യൂട്ടി അടക്കാന്‍ ബെവ്കോ നിര്‍ദ്ദേശിച്ചത്.
എന്നാല്‍ ഈ തീരുമാനം വന്നതിന് പിന്നാലെ കഴിഞ്ഞ രണ്ടാഴ്‌ചയോളമായി മദ്യ കമ്പനികള്‍ മദ്യവിതരണം നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. ഒടുവിൽ ഡിസ്‌റ്റലറി ഉടമകളുടെ സംഘടന നല്‍കിയ നിവേദനം പരിഗണിച്ച് എക്‌സൈസ് മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌ന പരിഹാരത്തിന് ധാരണയായത്.
Read Also: ഗവർണറുടെ വിമർശനങ്ങൾക്ക് പിന്നിൽ ബിജെപി ആണോയെന്ന് വ്യക്‌തമാക്കണം; എകെ ബാലൻ