തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ച വിവാദത്തിൽ വിശദീകരണം നൽകാൻ ‘മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിച്ചു ഗവർണർ. വിഷയത്തിൽ മുഖ്യമന്ത്രി മാദ്ധ്യമങ്ങളിലൂടെയല്ല സംസാരിക്കേണ്ടത്. പിണറായി വിജയൻ രാജ്ഭവനിൽ നേരിട്ടെത്തി സംസാരിക്കാൻ തയ്യാറാകണം. രാജ്‌ഭവനിലെത്തി ബില്ലുകളുടെയും ഓർഡിനൻസുകളുടെയും അടിയന്തിര സാഹചര്യം ബോധ്യപ്പെടുത്തണമെന്നും ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു.
കണ്ണൂർ സർവകലാശാല വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാൻ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് പലതവണ ഇടപെട്ടു. ഞാൻ തീരുമാനം എടുത്തത് എജിയുടെ നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിൽ ആണെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ടു ഓഫീസിൽ നിന്ന് ഒമ്പത് തവണയാണ് പ്രതിനിധി എത്തിയത്. ഇക്കാര്യത്തിൽ എജിയുടെ ഉപദേശം ചട്ടവിരുദ്ധമാണ്. ഇപ്പോൾ നടക്കുന്ന പലതും ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണ്. സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ സ്‌ഥിരം വിസിമാരെ നിയമിക്കാൻ നടപടികൾ ആരംഭിച്ചു. സർക്കാരിൽ നിന്ന് ഉപദേശം തേടുന്നതിൽ എതിർപ്പില്ല. പക്ഷെ, സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല’- ഗവർണർ പറഞ്ഞു.
‘ഓർഡിനൻസും ബില്ലുകളും ഒപ്പിടുന്നില്ല എന്ന തരത്തിൽ വാർത്തകൾ കേട്ടു. അത് ശരിയല്ല. അടിയന്തിര പ്രാധാന്യമുള്ള ഓർഡിനൻസോ ബില്ലോ ആണെങ്കിൽ മുഖ്യമന്ത്രി രാജ്ഭവനിൽ വന്നു വിശദീകരിക്കട്ടെ. മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിന് പകരം മുഖ്യമന്ത്രി രാജ്ഭവനിൽ വന്നു വിശദീകരിക്കുകയാണ് വേണ്ടത്. അതിനായി മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിക്കുന്നു’- ഗവർണർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയിൽ നിന്ന് സമ്മർദ്ദം ഉണ്ടായത് കൊണ്ടാണ് കണ്ണൂർ വിസി പുനർനിയമന ഉത്തരവിൽ ഒപ്പ് വെച്ചതെന്ന് ഗവർണർ നേരത്തെ തുറന്നു പറഞ്ഞിരുന്നു. വിസിയുടെ പുനർനിയമന ആവശ്യം വന്നപ്പോൾ തന്നെ ഇത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞിരുന്നുവെന്നും, എന്നാൽ, എജിയുടെ നിയമോപദേശമുണ്ടെന്ന് സർക്കാർ അറിയിക്കുകയായിരുന്നുവെന്നും ഗവർണർ വ്യക്‌തമാക്കി.
ഖ്യമന്ത്രി തന്നെ നേരിട്ട് വന്നു കണ്ടു കണ്ണൂർ തന്റെ നാടാണെന്ന് പറഞ്ഞു. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി തന്നെ നേരിട്ട് വന്നു കണ്ടെന്നും ഗവർണർ വ്യക്‌തമാക്കി. നിയമവിരുദ്ധമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഉത്തരവിൽ താൻ ഒപ്പുവെച്ചതെന്നും, തനിക്ക് മുഖ്യമന്ത്രിയുടെ സമ്മർദ്ദം ഉണ്ടായെന്നും ഗവർണർ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
Most Read| കൈകൾ ഇല്ലെങ്കിലെന്താ കരുത്തായി കാലുകളുണ്ട്; ലൈസൻസ് സ്വന്തമാക്കി ജിലുമോൾ