ന്യൂഡെൽഹി: കൽക്കരി അഴിമതി കേസിൽ തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയുടെ ഭാര്യക്കെതിരെ സിബിഐ നോട്ടീസ്. ഞായറാഴ്‌ച സിബിഐ ഉദ്യോഗസ്‌ഥർ നേരിട്ടെത്തി അഭിഷേക് ബാനർജിയുടെ ഭാര്യ രുചിര ബാനർജിക്ക് നോട്ടീസ് കൈമാറിയെന്നാണ് റിപ്പോർട്. ഭീഷണിപ്പെടുത്തി തങ്ങളെ നിശബ്‌ദരാക്കാമെന്ന് കരുതേണ്ടെന്ന് സിബിഐ നോട്ടീസ് പങ്കുവെച്ചുകൊണ്ട് അഭിഷേക് ബാനർജി പറഞ്ഞു.
‘ഞങ്ങൾക്ക് നിയമത്തിൽ പൂർണ വിശ്വാസമുണ്ട്. എന്നിരുന്നാലും ഗൂഢാലോചനയിലൂടെ ഭീഷണിപ്പെടുത്താം എന്നാണ് കരുതുന്നതെങ്കിൽ അവർക്ക് തെറ്റി. പേടിപ്പിച്ച് നിർത്താൻ പറ്റുന്നവരല്ല ഞങ്ങൾ,’ അഭിഷേക് ബാനർജി പറഞ്ഞു.
കഴിഞ്ഞ ദിവസം അഭിഷേക് ബാനർജി നൽകിയ മാനനഷ്‌ടക്കേസിൽ പശ്‌ചിമ ബംഗാൾ എംപി-എംഎൽഎ കോടതി അമിത് ഷാക്കെതിരെ സമൻസ് അയച്ചിരുന്നു. ഫെബ്രുവരി 22ന് രാവിലെ പത്ത് മണിക്ക് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം.
2018 ഓഗസ്‌റ്റ് പതിനൊന്നിന് കൊൽക്കത്തയിലെ മായോ റോഡിൽ നടന്ന ബിജെപി റാലിയിൽ അഭിഷേക് ബാനർജിക്കെതിരെ അമിത് ഷാ മോശം പരാമർശം നടത്തിയെന്നാണ് ആരോപണം. ഇതിന്റെ തിരിച്ചടിയായാണ് സിബിഐ നോട്ടീസെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വാദം.
Read also: റെക്കോർഡിലേക്ക് കുതിച്ച് ഉള്ളിവില; മഹാരാഷ്‌ട്രയിൽ 4,500 രൂപയായി ഉയർന്നു