മുംബൈ: ഇന്ധന വില വർധനവിന് പിന്നാലെ ജനങ്ങളെ വലക്കാനൊരുങ്ങി ഉള്ളിവില. രാജ്യത്ത് വീണ്ടും ഉള്ളിവില റെക്കോർഡിലേക്ക് ഉയരുകയാണ്. മഹാരാഷ്‌ട്രയിൽ ക്വിന്റലിന് 970 രൂപയായിരുന്ന ഉള്ളിവില രണ്ട് ദിവസത്തിനിടെ ഉയർന്ന് 4,500 രൂപയിൽ എത്തിനിൽക്കുകയാണ്. വരും ദിവസങ്ങളിൽ വില ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചൊവ്വാഴ്‌ച 3,600 ആയിരുന്നു ഉള്ളിയുടെ വില. കൂടുതൽ മഴ ലഭിച്ചതാണ് ഒരു ഇടവേളക്ക് ശേഷം ഉള്ളിവില വീണ്ടും കൂടാൻ കാരണമായതെന്ന് കർഷകർ പറയുന്നു. ഖരിഫ് വിളകളുടെ വിതരണം കുറഞ്ഞുവെന്നും കർഷകർ പറയുന്നുണ്ട്.
മഹാരാഷ്‌ട്രയിലെ നാസിക്കിലുള്ള ലസല്‍ഗോണ്‍ മണ്ടിയിലാണ് ഉള്ളിവില റെക്കോർഡിൽ എത്തിയിരിക്കുന്നത്. അതേസമയം, വിലവർധന അധിക നാൾ നീണ്ടുപോകില്ലെന്നും മഹാരാഷ്‌ട്രയിലെ ചില വ്യാപാരികൾ അഭിപ്രായപ്പെടുന്നുണ്ട്. മധ്യപ്രദേശ്, മഹാരാഷ്‌ട്ര, എന്നിവിടങ്ങളിലെ ചില മേഖലകളില്‍ നിന്നും ഉള്ളി വിപണിയിൽ എത്തുന്നതോടെ നാസികില്‍ ഉള്ളി വിലയിലുണ്ടായിരിക്കുന്ന വര്‍ധനവ് താനേ കുറയുമെന്നാണ് ഇക്കൂട്ടർ പറയുന്നത്.
നിലവില്‍ രാജ്യത്ത് പെട്രോള്‍, പാചകവാതക വിലകൾ ദിനംപ്രതി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഉള്ളിവിലയില്‍ കൂടി വർധനവുണ്ടായാല്‍ അത് കുടുംബ ബജറ്റിനെ താളം തെറ്റിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.
Also Read: പെട്രോൾ, ഡീസൽ വില ഓരോ രൂപ വീതം കുറക്കും; പശ്‌ചിമ ബംഗാൾ സർക്കാർ