ജയ്‌പൂർ: ജനദ്രോഹപരമായ മൂന്ന് കാർഷിക നിയമങ്ങളും കേന്ദ്രസർക്കാർ എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന് രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കർഷരോടുള്ള മോശം പെരുമാറ്റത്തിന് കേന്ദ്രം മാപ്പു പറയണമെന്നും ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടു.
കാർഷിക നിയമങ്ങൾ കൊണ്ടുവരുമ്പോൾ കേന്ദ്രം ആരുമായും ചർച്ച നടത്തിയിട്ടില്ല. അതുകൊണ്ടാണ് രാജ്യത്തെ മുഴുവൻ കർഷകരും ഇപ്പോൾ റോഡുകളിൽ പ്രതിഷേധിക്കുന്നതെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. രാജ്യതലസ്‌ഥാനത്തെ കർഷക പ്രക്ഷോഭം ഒമ്പതാം ദിവസവും ശക്‌തമായി തുടരുന്ന സാഹചര്യത്തിൽ ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കർഷക ആവശ്യങ്ങൾ ധരിപ്പിക്കാൻ രാഷ്‌ട്രപതിയെ കാണാൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങും കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്‌ഥാനങ്ങളും അനുമതി ചോദിച്ചിട്ടും നൽകിയില്ല. ജനാധിപത്യത്തിൽ പരസ്‌പര ചർച്ചകൾ എപ്പോഴും ആവശ്യമാണ്. അത് സംഭവിച്ചിരുന്നെങ്കിൽ പ്രതിഷേധം നടക്കില്ല. സാധാരണക്കാർക്ക് കഷ്‌ടപ്പെടേണ്ടി വരില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഡെൽഹിയിലെ അതിർത്തിയിൽ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന കർഷക പ്രക്ഷോഭം കൂടുതൽ ശക്‌തമാവുകയാണ്. കേന്ദ്ര സർക്കാരുമായി ഇന്നലെ നടന്ന ചർച്ചകളും പരാജയപ്പെട്ട സാഹചര്യത്തിൽ കർഷക സംഘടനകൾ ഡിസംബർ 8ന് ദേശീയ ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. കേന്ദ്രം മുന്നോട്ട് വച്ച സമവായ നിർദേശങ്ങളെല്ലാം കർഷകർ തള്ളിക്കളഞ്ഞു.
Read Also: ഹൈദരാബാദിൽ ആർക്കും ഭൂരിപക്ഷമില്ല, ടിആർഎസ് ഒന്നാമത്, ബിജെപി രണ്ടാമത്