ഹൈദരാബാദ്: ഏറെ നിർണായകയമായ ഹൈദരാബാദ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത ക്ളൈമാക്‌സിലേക്ക്. ഭരണകക്ഷിയായ തെലങ്കാന രാഷ്‌ട്രസമിതി (ടിആർഎസ്) ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും പല മേഖലകളിലും സീറ്റ് നഷ്‌ടപ്പെട്ടത് തിരിച്ചടിയാണ്. താര പ്രചാരകരെയും കേന്ദ്ര മന്ത്രിമാരെയും ഉൾപ്പെടെ എത്തിച്ചെങ്കിലും പ്രതീക്ഷിച്ച വിജയം നേടാൻ ബിജെപിക്ക് കഴിഞ്ഞില്ല. സീറ്റ് നിലയിൽ രണ്ടാമത് എത്തിയെങ്കിലും ബിജെപിയെ ഫലം ഇരുത്തി ചിന്തിപ്പിക്കും. കോൺഗ്രസിന് പ്രതീക്ഷിച്ചത് പോലെ ഇക്കുറിയും നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല.
ആകെയുള്ള 150 സീറ്റുകളിൽ 146 ഇടത്തെ ഫലവും പുറത്തുവന്നപ്പോൾ 56 ഇടത്ത് ടിആർഎസും 46 ഇടത്ത് ബിജെപിയും 42 ഇടത്ത് എഐഎംഐഎമ്മും വിജയിച്ചു. കോൺഗ്രസിന് രണ്ട് സീറ്റുകളാണ് നേടാൻ കഴിഞ്ഞത്. ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ സഖ്യചർച്ചകൾ ഉടൻ ആരംഭിച്ചേക്കും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നാലിടത്ത് മാത്രം വിജയിച്ച ബിജെപി ഇത്തവണ വലിയ മുന്നേറ്റമാണ് കാഴ്‌ചവച്ചത്. എന്നാൽ പ്രചാരണത്തിനായി അമിത് ഷായും, യോഗി ആദിത്യനാഥും എത്തിയിട്ടും പ്രധാനമന്ത്രിയുടെ സന്ദേശങ്ങൾ പ്രചാരണത്തിന് ഉപയോഗിച്ചിട്ടും ബിജെപി ടിആർഎസിന് പിന്നിലായിപ്പോയത് ചർച്ച ചെയ്യപ്പെടും എന്നുറപ്പാണ്.
അതേസമയം ഒവൈസിയുടെ എഐഎംഐഎം 51 സീറ്റുകളിലാണ് മൽസരിച്ചത്. അതിൽ 42 ഇടത്തും ജയിക്കാനായത് അവർക്ക് വലിയ നേട്ടമായി. മതം പറഞ്ഞു വോട്ട് പിടിച്ച ബിജെപിക്ക് ബദലാവാൻ മുസ്‌ലിം വോട്ടർമാർക്ക് ഇടയിൽ ഒവൈസിയുടെ മജ്‌ലിസ് പാർട്ടിക്ക് കഴിഞ്ഞു. ബിജെപി ജയിച്ചാൽ ഹൈദരാബാദിന്റെ പേര് മാറ്റി ‘ഭാഗ്യനഗർ’ എന്നാക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞതടക്കം വലിയ വിവാദമായപ്പോൾ അത് വേണ്ടവിധം ഉപയോഗിക്കാൻ ഒവൈസിക്ക് സാധിച്ചുവെന്ന് സീറ്റ് നില വ്യക്‌തമാക്കുന്നു.
ആകെയുള്ള 150 വാർഡുകളില്‍ 100 വാർഡിലും ടിആർഎസ് – ബിജെപി നേർക്കുനേർ പോരാട്ടമാണ് നടന്നത്. എന്നാൽ മറുഭാഗത്ത് ഒവൈസിയുടെ സാന്നിധ്യം ബിഹാറിലേത് പോലെ ഇക്കുറിയും ബിജെപിക്ക് അനുഗ്രഹമായി.
മതാടിസ്‌ഥാനത്തിൽ കൃത്യമായി വോട്ടുകൾ പിളർത്താൻ ബിജെപിക്കും എഐഎംഐഎമ്മിനും കഴിഞ്ഞുവെന്നത് യാഥാർഥ്യമാണ്. അതിന്റെ കോട്ടമുണ്ടായത് ടിആർഎസിനുമാണ്. ടിആർഎസിന് ബദൽ തങ്ങൾ മാത്രമാണെന്ന് ബിജെപി നേതാവ് ഭൂപേന്ദ്ര യാദവ് അവകാശപ്പെട്ടത് ഇതുമായി കൂട്ടിവായിക്കാം.
Read Also: ശക്‌തികേന്ദ്രങ്ങളായ നാഗ്‌പൂരിലെയും പൂനയിലെയും ബിജെപിയുടെ തോല്‍വി; പഠിക്കാന്‍ സമിതി