നാഗ്‌പൂര്‍: മഹാരാഷ്‌ട്ര നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി നാഗ്‌പൂരില്‍ നേരിട്ട കനത്ത തിരിച്ചടി പഠിക്കാന്‍ ബിജെപിയുടെ സമിതി നാളെ നിലവില്‍ വരുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ബിജെപിയുടെ മാതൃസംഘടനയായ ആര്‍എസ്എസിന്റെ ജന്‍മനാടും ആസ്‌ഥാനവുമാണ് നാഗ്‌പൂർ.
നാഗ്‌പൂരിലും പരമ്പരാഗത ശക്‌തികേന്ദ്രമായ പുണെയിലും ബിജെപിയെ കോണ്‍ഗ്രസാണ് അട്ടിമറിച്ചത്. 58 വര്‍ഷമായി കോൺഗ്രസിന് വിജയിക്കാൻ സാധിക്കാത്ത സീറ്റാണ് നാഗ്‌പൂര്‍ എന്നത് ഏറെ ശ്രദ്ധേയമാണ്. ബിജെപിക്കും ആര്‍എസ്എസിനും ദേശീയ തലത്തില്‍ വലിയ ‘വിലകൊടുക്കേണ്ട‘ തിരിച്ചടിയാണ് ഈ പരാജയങ്ങള്‍.
ആറിടത്തും ഈസിയായി എന്‍ഡിഎ വിജയിക്കുമെന്ന് പ്രതീക്ഷിച്ചതില്‍ ഒരിടത്ത് മാത്രമാണ് ജയിക്കാനായത്. നാലിടത്ത് എന്‍സിപി കോണ്‍ഗ്രസ് ശിവസേന സഖ്യമായ മഹാവികാസ് അഗാഡിയും ഒരു സീറ്റില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിയുമാണ് വിജയിച്ചത്. ഒരു ദേശീയ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പ്രാദേശിക തിരഞ്ഞെടുപ്പിലെ ചെറിയ പരാജയങ്ങള്‍ വലിയ ചോദ്യചിഹ്‌നമാകാറില്ല. പക്ഷെ, നാഗ്‌പൂരിലെ സാഹചര്യം വേറെയാണ്.
ബിജെപിയുടെയും ആര്‍എസ്എസിന്റെയും ദേശീയമുഖമാണ് നാഗ്‌പൂർ കഴിഞ്ഞ 58 വര്‍ഷമായി കോൺഗ്രസിന് ജയിക്കാൻ കഴിയാതിരുന്ന സീറ്റാണ് നാഗ്‌പൂര്‍ എന്നതിനപ്പുറം കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിന്‍ ഗഡ്‌കരിയുടെയും, മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും പിതാവ് ഗംഗാധര്‍ റാവു ഫഡ്‌നാവിസിന്റെയും ശക്‌തികേന്ദ്രം കൂടിയാണ് നാഗ്‌പൂർ. ഗംഗാധര റാവു ഫഡ്‌നാവിസ് 12 വർഷവും നിതിൻ ഗഡ്‌കരി 25 വർഷവും പ്രതിനിധാനം ചെയ്‌ത മണ്ഡലമാണിത്.
Most Read: ഹൈദരാബാദ് തിരഞ്ഞെടുപ്പ്; ബിജെപിക്ക് തിരിച്ചടി, 70 സീറ്റുകളിൽ ടിആർഎസ് മുന്നിൽ