ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഉത്തം കുമാർ റെഡ്‌ഡി രാജിവച്ചു. രാജിക്കത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. തെലങ്കാന പിസിസി അധ്യക്ഷ സ്‌ഥാനം രാജിവെക്കുകയാണെന്നും അടുത്ത പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാൻ ഉടൻ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. രണ്ട് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്. 2018-ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ട ഘട്ടം മുതൽ സംസ്‌ഥാനത്ത് നേതൃമാറ്റത്തിനായി മുറവിളി ഉയർന്നിരുന്നു.
രേവന്ത് റെഡ്‌ഡി, കൊമാതിര്‍ റെഡ്‌ഡി, ഹനുമന്ത് റാവു, ശ്രീധര്‍ ബാബു, ദാമോദര്‍ രാജ നരസിംഹ എന്നിവരുടെ പേരുകളാണ് നിലവിൽ അധ്യക്ഷ സ്‌ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്.
ഗ്രേറ്റര്‍ ഹൈദരാബാദ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിൽ ആകെയുള്ള 150 സീറ്റുകളിൽ 148 എണ്ണത്തിന്റെ ഫലമാണ് ഇതുവരെ പുറത്തുവന്നത്. ടിആർഎസ് (തെലങ്കാന രാഷ്‌ട്ര സമിതി) 56 സീറ്റുകളിൽ വിജയിച്ചു. ബിജെപി 47 സീറ്റിലും എഐഎംഐഎം 43 സീറ്റിലും കോൺഗ്രസ് രണ്ട് സീറ്റിലും മറ്റുള്ളവർ ഒരു സീറ്റിലും വിജയിച്ചു. ഇനി രണ്ട് സീറ്റുകളിലെ ഫലം കൂടി പുറത്തുവരാനുണ്ട്. 2023ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടെടുപ്പ് ആയതിനാൽ അതീവ ഗൗരവത്തോടെയാണ് രാഷ്‌ട്രീയ പാർട്ടികൾ ഫലത്തെ കാണുന്നത്.
Kerala News: ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലകളില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും