ഡെൽഹി: രാജ്യത്തെ ഇ- കൊമേഴ്‌സ് വിപണിക്കായുള്ള കരട് ചട്ടങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. ഇ- കൊമേഴ്‌സ് സംരംഭങ്ങളുടെ ഇടക്കിടെയുള്ള ഫ്‌ളാഷ് സെയിലുകൾക്ക് നിയന്ത്രണമുണ്ട്. വമ്പൻ ഡിസ്‌കൗണ്ടുകൾ അനുവദിക്കില്ലെന്നും സർക്കാർ പുറത്തിറക്കിയ ചട്ടങ്ങളിൽ പറയുന്നു.
ഇ- കൊമേഴ്‌സ് സംരംഭങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കും. ഫ്‌ളാഷ് സെയിലുകൾ പൂർണമായി നിരോധിക്കില്ല. എന്നാൽ, ഉയർന്ന വിലക്കിഴിവ് നൽകുന്നതും ചില പ്രത്യേക ഉൽപന്നങ്ങളെ മാത്രം പ്രോൽസാഹിപ്പിക്കുന്നതിലൂടെ ഉപഭോക്‌താക്കളുടെ തിരഞ്ഞെടുക്കാനുള്ള അവസരം ഇല്ലാതാക്കുന്ന തരത്തിലുള്ള ഫ്‌ളാഷ് സെയിലുകൾ അനുവദിക്കില്ല.
ഉൽപന്നം ഏത് രാജ്യത്തു നിന്ന് ഇറക്കുമതി ചെയ്‌തതാണെന്ന് വ്യക്‌തമാക്കണം. സമാന തരത്തിലുള്ള ആഭ്യന്തര ഉൽപന്നങ്ങൾ ഉണ്ടെങ്കിൽ അവയുടെ വിവരങ്ങൾ ലഭ്യമാക്കണം. വിൽപനക്കാർക്ക് ഉൽപന്നം ഡെലിവർ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഉത്തരവാദിത്തം ഇ- കൊമേഴ്‌സ് സംരംഭത്തിന് ആയിരിക്കും.
സാധനങ്ങൾ ഡെലിവർ ചെയ്യാത്ത സാഹചര്യത്തിൽ പിഴ ഏർപ്പെടുത്താനും നിർദ്ദേശമുണ്ട്. ഉൽപന്നത്തിന്റെ കാലാവധി വ്യക്‌തമാക്കണം. കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ നൽകി കബളിപ്പിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുമെന്നും നിർദ്ദേശമുണ്ട്.
ആമസോൺ, ഫ്ളിപ്‌കാർട്ട് തുടങ്ങിയ ഇ- കൊമേഴ്‌സ് കമ്പനികൾ വിപണിയിലെ മേൽക്കൈ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണത്തിൽ അന്വേഷണം നടന്നു കൊണ്ടിരിക്കെയാണ് പുതിയ ചട്ടങ്ങൾ കേന്ദ്രം കൊണ്ടുവന്നിരിക്കുന്നത്. കരടിനു ഭേദഗതികൾ നിർദ്ദേശിക്കാൻ അടുത്ത മാസം 6ആം തീയതി വരെ സമയമുണ്ട്.
Kerala News: വിസ്‌മയയുടെ മരണം; ഭർത്താവ് കിരണിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി