കൊല്ലം: ജില്ലയിലെ ശാസ്‌താംനടയിൽ ഭർതൃ ഗൃഹത്തിൽ യുവതിയെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇന്നലെ കസ്‌റ്റഡിയിൽ എടുത്ത ഭർത്താവും മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്‌ടറുമായ കിരണിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. ഗാർഹിക പീഡന കുറ്റങ്ങൾ ചുമത്തി അല്‍പ സമയം മുന്‍പാണ് കിരണിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
മരിച്ച വിസ്‌മയയുടെ പോസ്‌റ്റുമോർട്ടം റിപ്പോർട് വന്നതിന് ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തും. കിരണിന്റെ ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്യും.
നിലമേൽ കൈതോട് സ്വദേശിനിയായ വിസ്‌മയയെ (24) ആണ് തിങ്കളാഴ്‌ച പുലർച്ചെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്‌മയ ആത്‍മഹത്യ ചെയ്യില്ലെന്നും സ്‍ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണ് നടന്നതെന്നുമാണ് ബന്ധുക്കളുടെ പരാതി. സ്‌ത്രീധനത്തെ ചൊല്ലി ഭർതൃ വീട്ടിൽ വിസ്‌മയ ക്രൂരമായ മർദ്ദനങ്ങൾ അനുഭവിച്ചിരുന്നെന്നും ബന്ധുക്കൾ വ്യക്‌തമാക്കി. ഇത് തെളിയിക്കുന്ന വിസ്‌മയയുടെ വാട്‍സ്ആപ്പ് ചാറ്റും ഇതിനോടകം പുറത്തു വന്നിരുന്നു.
നിരന്തരമായി ഭർത്താവിൽ നിന്നും മർദ്ദനം ഏറ്റതായാണ് വാട്‍സ്ആപ്പ് ചാറ്റിൽ ബന്ധുവിനോട് വിസ്‌മയ വ്യക്‌തമാക്കുന്നത്. മർദ്ദനമേറ്റതിന്റെ ചിത്രങ്ങളും പങ്കുവച്ചിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്‌ഥനായ കിരണുമായി 2020 മാര്‍ച്ചിലായിരുന്നു വിസ്‌മയയുടെ വിവാഹം.
Most Read: ഡെല്‍റ്റ പ്ളസ്; പത്തനംതിട്ടയിലും പാലക്കാടും ജാഗ്രത ശക്‌തമാക്കി, പരിശോധനകൾ കൂട്ടും