കാസർഗോഡ്: ചിത്താരി പുഴ വീണ്ടും ഗതി മാറി ഒഴുകി. ഇതോടെ അജാനൂർ ഫിഷ് ലാന്റിംഗ് സെന്ററും തീരദേശത്തെ നിരവധി കുടുംബങ്ങളും താമസിക്കുന്ന മേഖലയിൽ നാട്ടുകാർ ആശങ്കയിലായി.
അജാനൂർ ഫിഷ് ലാന്റിംഗ് സെന്ററിനടുത്തായി കടലിൽ പതിക്കുന്ന ചിത്താരി പുഴയാണ് തുടർച്ചയായി ഗതി മാറി ഒഴുകുന്നത്. ഒരാഴ്‌ച മുൻപ് വരെ 100 മീറ്റർ അകലത്തിൽ ഉണ്ടായിരുന്ന പുഴ കഴിഞ്ഞ ദിവസം മൽസ്യം ഇറക്കുന്ന കേന്ദ്രത്തിന് അടുത്തേക്ക് ഒഴുകിയെത്തി.
കഴിഞ്ഞ വർഷം പുഴ തെക്കുഭാഗത്തേക്ക് ഗതി മാറി ഒഴുകിയിരുന്നെങ്കിലും ഫിഷ് ലാന്റിംഗ് സെന്ററിൽ നിന്ന് അരകിലോമീറ്റർ അകലെയാണ് കടലിൽ പതിച്ചിരുന്നത്. കാലവർഷം ആരംഭിച്ചതോടെ ഒരു മാസം മുൻപാണ് പുഴ തെക്കുഭാഗത്തേക്ക് വഴിമാറി ഒഴുകി തുടങ്ങിയത്.
നാട്ടുകാർ ചേർന്ന് അഴിമുഖത്ത് രണ്ടാഴ്‌ച മുൻപ് ചിറ കെട്ടി പുഴയുടെ ഗതി മാറ്റാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു. അതേസമയം പ്രശ്‌ന പരിഹാരത്തിനായി രണ്ട് കിലോമീറ്റർ മാറി ചിത്താരി ഭാഗത്ത് മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് നാട്ടുകാർ അഴിമുറിച്ചിട്ടുണ്ട്.
പുഴ ഗതി മാറി ഒഴുകാൻ തുടങ്ങിയതോടെ നിർത്തിയിട്ട വള്ളങ്ങൾ തൊഴിലാളികൾ മറ്റിടങ്ങളിലേക്ക് മാറ്റി. നാട്ടുകാരെ ഓരോ മഴക്കാലത്തും ആശങ്കയിലാക്കുന്ന പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാണ് തീരദേശ വാസികളുടെ ആവശ്യം.
Most Read: സംസ്‌ഥാനത്ത് ഇന്നും അതിശക്‌തമായ മഴയ്‌ക്ക് സാധ്യത