മലപ്പുറം: എടവണ്ണയിലെ സീതി ഹാജി കാൻസർ ഡിറ്റക്ഷൻ ട്രീറ്റ്മെന്റ് സെന്ററിന്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്‌തു. ഓൺലൈൻ വഴിയാണ് മുഖ്യമന്ത്രി ഉൽഘാടനം നിർവഹിച്ചത്. ജില്ലയിലെ കാൻസർ ബാധിതർക്ക് ഏറെ ഉപകാരപ്രദമായ ഒരു പദ്ധതിയാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതുപരിപാടിയുടെ ഉൽഘാടനവും മെഡിക്കൽ ഉപകരണങ്ങളുടെ കൈമാറ്റവും വയനാട് എംപി രാഹുൽഗാന്ധി നിർവഹിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെസി വേണുഗോപാൽ എംപി, എപി അനിൽകുമാർ എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിൽ ആദ്യമായാണ് ഒരു സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കാൻസർ രോഗ ചികിൽസ ആരംഭിക്കുന്നത്. ആശുപത്രി യാഥാർഥ്യമാക്കാൻ നേതൃത്വം നൽകിയ പികെ ബഷീർ എംഎൽഎക്ക് രാഹുൽഗാന്ധി അഭിനന്ദനം അറിയിച്ചു.
കാൻസർ രോഗ ചികിൽസക്ക് ആവശ്യമായ മാമോഗ്രാം, എക്‌സറെ, അൾട്രാസൗണ്ട് സ്‌കാനിങ്, കീമോതെറാപ്പി, ലബോട്ടറി തുടങ്ങി എല്ലാവിധ ആധുനിക രീതിയിലുള്ള സജ്ജീകരണങ്ങളും സെന്ററിൽ ഒരുക്കിയിട്ടുണ്ട്.
പികെ ബഷീർ എംഎല്‍എയുടെ ആസ്‌തി വികസന ഫണ്ടില്‍ നിന്ന് രണ്ടുകോടി രൂപ ചെലവഴിച്ചാണ് സെന്ററിലെ രണ്ട് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. മാമോഗ്രാം മെഷീന്‍ വാങ്ങുന്നതിനായി മലപ്പുറം ജില്ലാ പഞ്ചാത്ത് 27.5 ലക്ഷം രൂപ അനുവദിച്ചിരുന്നു. ലോകബാങ്ക് ധനസഹായ പദ്ധതിയിലുള്‍പ്പടുത്തി ഉപകരണങ്ങളും ലാബും തയ്യാറാക്കുന്നതിനായി 27 ലക്ഷം രൂപ എടവണ്ണ ഗ്രാമപഞ്ചായത്തും നൽകി.
കൂടാതെ കുടുംബാംഗങ്ങള്‍, നാട്ടുകാര്‍, പ്രവാസികള്‍ തുടങ്ങിയവരുടെ സഹായത്തോടെ ഒന്നരകോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കിയെന്ന് സീതി ഹാജി കാൻസർ സെന്റർ ചെയർമാനും ഏറനാട് എംഎൽഎയുമായ പികെ ബഷീർ പറഞ്ഞു. ചടങ്ങിൽ മറ്റു പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുത്തു.
Malabar News: താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞു