മലപ്പുറം: തിരൂർ കൂട്ടായിയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് വെട്ടേറ്റ് മരിച്ചു. യാസർ അറാഫത്ത് എന്ന ആളാണ് മരിച്ചത്. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രി വീടിന് മുന്നിൽ മദ്യപിച്ചത് ചോദ്യം ചെയ്‌തതാണ് സംഘം ചേർന്നുള്ള ആക്രമണത്തിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം. യാസർ അറാഫത്തും കൂട്ടുകാരും വീടിന് സമീപത്തെ എൽപി സ്‌കൂൾ മൈതാനത്ത് കൂട്ടം കൂടിയിരിക്കുന്നത് പതിവായിരുന്നു. ഇത് സംബന്ധിച്ച് തൊട്ടടുത്ത വീട്ടിലെ ഏണീന്റെ പുരക്കൽ അബൂബക്കറും അയാളുടെ മക്കളും താക്കീത് നൽകിയിരുന്നു. വെള്ളിയാഴ്‌ച രാത്രിയിലും യാസറും അബൂബക്കറിന്റെ വീട്ടുകാരുമായി വാക്ക് തർക്കം ഉണ്ടായി. തുടർന്ന്, കൂട്ടുകാരുമായി സംഘടിച്ചെത്തിയ യാസർ അറാഫത്ത് വെല്ലുവിളി നടത്തുകയായിരുന്നു.ആയുധങ്ങളുമായാണ് ഇരുവിഭാഗങ്ങളും എത്തിയത്.
പിന്നീടുണ്ടായ സംഘർഷത്തിൽ വെട്ടേറ്റ യാസർ സംഭവ സ്‌ഥലത്ത് തന്നെ മരിച്ചു വീണു. അബൂബക്കറിന്റെ മക്കളായ ഷമീം, ഷജീം എന്നിവർക്കും കുത്തേറ്റു. യാസറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിക്കേറ്റവർ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. വീണ്ടും സംഘർഷം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ സംഭവം നടന്ന പ്രദേശത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്തി.