കൊച്ചി: മതവിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിന് കുരുക്ക് മുറുകുന്നു. കൊച്ചി വെണ്ണലയിൽ പിസിയെ പ്രസംഗിക്കാൻ ക്ഷണിച്ചതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജ് പറഞ്ഞു. മുൻ പ്രസംഗം ആവർത്തിക്കാനുണ്ടായ സാഹചര്യമുണ്ടെന്നത് മനസിലാക്കിയാണോ ക്ഷണമെന്ന് സംശയമുണ്ട്. തെളിവ് ലഭിച്ചാൽ സംഘടകർക്കെതിരെ കേസുണ്ടാകും.
പിസി ജോർജിനെതിരെ മുൻപും മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസുണ്ട്. ഇദ്ദേഹത്തെ വീണ്ടും ക്ഷണിച്ച് കൊണ്ടുവന്ന് സമാന പ്രസംഗം ആവർത്തിക്കാനുള്ള പ്രേരണ സംഘാടകർ ചെലുത്തിയോ എന്നും അന്വേഷിക്കും. പിസി ജോർജിനെതിരെ ചുമത്തിയ 153 എ, 295 എ എന്നീ വകുപ്പുകൾ നിലനിൽക്കും. അറസ്‌റ്റ് ഉറപ്പായും ഉണ്ടാകും, എന്നാൽ തിടുക്കമില്ലെന്നും കമ്മീഷണർ വ്യക്‌തമാക്കി.
അതേസമയം ഇടക്കാല ഉത്തരവിലൂടെ അറസ്‌റ്റ് തടയണമെന്ന പിസി ജോര്‍ജിന്റെ ആവശ്യം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനിടെ പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ ഹരജി പരിഗണിക്കുന്നത് മാറ്റി. എറണാകുളം പാലാരിവട്ടം പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് കാര്യങ്ങള്‍ പിസി ജോര്‍ജിന്റെ അറസ്‌റ്റിലേക്ക് നീങ്ങുന്നത്. ജാമ്യം റദ്ദാക്കണമെന്ന തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലെ പോലീസ് ഹരജിയില്‍ രൂക്ഷമായ വാദപ്രതിവാദമാണ് അരങ്ങേറിയത്.
നിരന്തരമായി അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്ന വ്യക്‌തിയാണ് ജോര്‍ജെന്നും ജാമ്യം റദ്ദാക്കുന്നതില്‍ ഇന്ന് തന്നെ വാദം കേട്ട് ഉത്തരവ് പറയണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പിസി ജോര്‍ജ് സംസ്‌ഥാനത്ത് ക്രമസമാധനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്‍ തങ്ങളുടെ വാദം സ്‌ഥാപിക്കുന്നതിനായി 4 വീഡിയോകളും കോടതിക്ക് നല്‍കി. കേസ് ഈ മാസം 17ലേക്ക് മാറ്റിയിരിക്കുകയാണ്.
Most Read: വിദ്യാർഥിനിയെ അപമാനിച്ച സംഭവം; സമസ്‌തക്ക് എതിരെ ഗവർണർ