മലപ്പുറം: പോക്‌സോ കേസ് പ്രതിയായ റിട്ട.അധ്യാപകനും സിപിഎം നഗരസഭാ കൗൺസിലറുമായ കെവി ശശികുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്‌കൂളിലെ പൂർവ വിദ്യാർഥികൾ. നിരവധി വിദ്യാർഥികളെ ഇയാൾ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൂർവ വിദ്യാർഥി കൂട്ടായ്‌മയുടെ പരാതി. ഒരു പെൺകുട്ടിയുടെ സമൂഹ മാദ്ധ്യമത്തിലൂടെയുള്ള വെളിപ്പെടുത്തലിന് പിന്നാലെയാണ് അധ്യാപകനെതിരെ കൂടുതൽ പെൺകുട്ടികൾ ആരോപണവുമായി രംഗത്തെത്തിയത്.
തുടർന്ന്, പൂർവ വിദ്യാർഥികൾ ചേർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്‌തു. സ്‌കൂളിൽ ഗണിത അധ്യാപകനായിരുന്ന കെവി ശശികുമാർ മാർച്ചിലാണ് സർവീസിൽ നിന്ന് വിരമിച്ചത്. സ്‌കൂളിൽ വൻ ആഘോഷമായാണ് അധ്യാപകന്റെ യാത്രയയപ്പ് ചടങ്ങുകൾ നടന്നത്. ഈ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ആദ്യം ഒരു പെൺകുട്ടി ലൈംഗികാരോപണം ഉന്നയിച്ചത്. പിന്നീട് അധ്യാപകനിൽ നിന്ന് ദുരനുഭവം ഉണ്ടായിട്ടുള്ള ഒട്ടേറെ പെൺകുട്ടികൾ രംഗത്തെത്തുകയായിരുന്നു.
30 വർഷത്തിലേറെ സർവീസിൽ ഉണ്ടായിരുന്ന ശശികുമാർ ഈ കാലയളവിൽ 9 വയസ് മുതൽ 12 വയസ് വരെ പ്രായമുള്ള യുപി ക്‌ളാസുകളിലെ പെൺകുട്ടികളെയാണ് ഉപദ്രവിച്ചിരുന്നത്. നേരിട്ടത് ലൈംഗികാതിക്രമം ആണെന്ന് പലർക്കും തിരിച്ചറിയാൻ പറ്റാത്ത പ്രായമാണിത്. പിന്നീട് ഇത് മനസിലാക്കി സ്‌കൂളിൽ പരാതി നൽകിയാലും വഴക്ക് പറയുകയായിരുന്നു സ്‌കൂളിന്റെ രീതിയെന്ന് പൂർവ വിദ്യാർഥി കൂട്ടായ്‌മയുടെ പ്രതിനിധിയായ ബീന പിള്ള പറഞ്ഞു.
അതേസമയം, ലൈംഗികാരോപണം ഉയരുന്നതിന് പിന്നാലെ സിപിഎം ശശികുമാറിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. വെളുത്തേടത്തുമണ്ണ ബ്രാഞ്ചംഗവും മുനിസിപ്പൽ കൗൺസിലറുമായിരുന്നു കെവി ശശികുമാർ. മൂന്ന് തവണയാണ് ഇയാൾ മലപ്പുറം മുനിസിപ്പാലിറ്റിയിൽ കൗണ്സിലറായി തിരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവുമൊടുവിൽ സിപിഎമ്മിന്റെ കുത്തക ഡിവിഷനായ മൂന്നാംപടിയിൽ നിന്നാണ് ജയിച്ചുകയറിയത്. ശശികുമാറിന്റെ രാജിയോടെ മൂന്നാംപടി ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പിനും കളമൊരുങ്ങി.
Most Read: വിദ്യാർഥിനിയെ അപമാനിച്ച സംഭവം; സമസ്‌തക്ക് എതിരെ ഗവർണർ