ദോഹ: കോവിഡ് കേസുകള്‍ കുറഞ്ഞ പശ്‌ചാത്തലത്തില്‍ ഖത്തറില്‍ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി തുടങ്ങി. സിനിമാ തിയേറ്ററുകള്‍, പബ്ളിക് ലൈബ്രറികള്‍, മ്യൂസിയം, ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ജിമ്മുകള്‍, മസാജ് പാര്‍ലറുകള്‍ എന്നിവ വെള്ളിയാഴ്‌ച വീണ്ടും തുറന്നു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനം.
സാധാരണ ശേഷിയുടെ 30 ശതമാനം പേരെ മാത്രമേ അനുവദിക്കൂ. ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരും വാക്‌സിന്‍ എടുത്തിരിക്കണം. രണ്ട് ഡോസ് വാക്‌സിനേഷന്‍ എടുത്ത പരമാവധി അഞ്ച് പേരുടെ ഒത്തുചേരല്‍ വീടുകളിലും മജ്‍ലിസുകളിലും അനുവദനീയമാണ്.
പുറത്ത് 10 പേര്‍ക്ക് ഒത്തുചേരാം. ദോഹ മെട്രോ, കര്‍വ ബസുകള്‍ എന്നിവ വെള്ളി, ശനി അടക്കം എല്ലാ ദിവസങ്ങളിലും 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും. 30 ശതമാനം ശേഷിയില്‍ റെസ്‌റ്റോറന്റുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കി. പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ അഞ്ച് ആളുകളുള്ള ചെറിയ സംഘങ്ങൾക്കും, ഒരേ കുടുംബത്തില്‍ നിന്നുള്ളവര്‍ക്കും പ്രവേശനം അനുവദിക്കുന്നുണ്ട്.
സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളില്‍ അൻപത് ശതമാനം ജീവനക്കാര്‍ക്ക് ഹാജരാകാം. ബിസിനസ് യോഗങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ച 15 പേരുമായി ചേരാം. ടൂര്‍ണമെന്റുകളില്‍ വാക്‌സിന്‍ സ്വീകരിച്ച 30 ശതമാനം കാണികളെ പ്രവേശിപ്പിക്കാം തുടങ്ങിയ ഇളവുകളും നിലവിൽ വന്നു.
Read Also: കേന്ദ്രം-മമത പോര് രൂക്ഷം; ബംഗാൾ ചീഫ് സെക്രട്ടറിയെ തിരികെ വിളിച്ചു