പാലക്കാട്: കോവിഡ് രണ്ടാം തരംഗത്തിൽ ജില്ലയിലെ വ്യവസായ മേഖല തളർച്ചയിലാണ്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതലാണ് ഈ വർഷത്തെ ലോക്ക്ഡൗൺ നൽകിയ തിരിച്ചടി. വ്യവസായ മേഖലയ്‌ക്ക് ഇളവ് പ്രഖ്യാപിച്ചത് ആശ്വാസമാകുമെന്ന പ്രതീക്ഷയുണ്ടെങ്കിലും പഴയ അവസ്‌ഥയിലേക്ക് തിരികെയെത്താൻ ഏറെ കാത്തിരിക്കണം.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചശേഷം കഞ്ചിക്കോട് വ്യവസായ മേഖലയിൽ വളരെ കുറച്ച് വ്യവസായ സ്ഥാപനങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതാണെങ്കിൽ ഭാഗികമായി മാത്രവും. ഇവിടെ ഉൽപാദിപ്പിക്കുന്ന വസ്‌തുക്കൾ പുറത്തേക്ക് കൊണ്ട് പോകാൻ കഴിയുന്നില്ലയെന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിക്കുന്നത്. അസംസ്‌കൃത വസ്‌തുക്കൾ ലഭിക്കാത്തത് ഉൽപാദനത്തിനും തടസമാവുന്നുമുണ്ട്.
അതിഥി തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതും തിരിച്ചടിയായി. 15,000ത്തോളം അതിഥി തൊഴിലാളികളാണ് കഞ്ചിക്കോട് മേഖലയിൽ മാത്രമുള്ളത്. ഇവരിൽ പകുതിയോളംപേർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് മടങ്ങി. ഫർണസ് ഉപയോഗിക്കുന്ന വ്യവസായങ്ങൾ, ഇരുമ്പുരുക്ക് വ്യവസായം തുടങ്ങിയവ അതിഥി തൊഴിലാളികളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ഇവിടെയൊക്കെ തൊഴിലാളി ക്ഷാമം രൂക്ഷമായി.
ഇത്തരം സ്‌ഥാപനങ്ങളിൽ പ്രവർത്തനങ്ങൾക്ക് ഓക്‌സിജൻ ആവശ്യമാണ്. എന്നാൽ കോവിഡ് സാഹചര്യത്തിൽ വ്യവസായങ്ങൾക്കുള്ള ഓക്‌സിജൻ വെട്ടിക്കുറച്ച് ജീവൻ രക്ഷക്കായി കരുതുകയാണ്. ഓക്‌സിജൻ പൂർണമായും പഴയതുപോലെ ലഭ്യമായാലേ ഈ വ്യവസായങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയൂ.
അതിനൊപ്പം ബാറുകൾ തുറക്കാത്തതിനാൽ മേഖലയിലെ ഡിസ്‌റ്റിലറികളും ബ്രൂവറികളും അടഞ്ഞു കിടക്കുകയാണ്. അതിനാൽ മിക്ക സ്‌ഥാപനങ്ങളിലും തൊഴിലാളികൾക്ക് വേതനവും ലഭിക്കുന്നില്ല.
Read Also: വാക്‌സിൻ പ്രതിസന്ധി; 11 ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ച് പിണറായി