അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്‌ളണ്ട് ടി-20 പരമ്പരയിലെ അവശേഷിക്കുന്ന മൂന്ന് മൽസരങ്ങൾ അടച്ചിട്ട സ്‌റ്റേഡിയത്തിൽ നടത്തും. ഗുജറാത്തിൽ കോവിഡ് ബാധ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് ധൻരാജ് നത്‌വാനിയാണ് ഇക്കാര്യം അറിയിച്ചത്.
ആദ്യ രണ്ട് മൽസരങ്ങൾക്ക് 60,000ത്തിൽ അധികം ആളുകളാണ് സ്‌റ്റേഡിയത്തിലെത്തിയത്. അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മൽസരങ്ങൾ നടക്കുന്നത്.
‘മാർച്ച് 16,18,20 തീയതികളിൽ അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ വച്ച് നടക്കുന്ന ടി-20കൾക്ക് കാണികൾ ഉണ്ടാവില്ല. ടിക്കറ്റ് വാങ്ങിയവർക്ക് പണം തിരികെ നൽകും. ബിസിസിഐയുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്. കോംപ്ളിമെന്ററി ടിക്കറ്റുകൾ നൽകിയവർ സ്‌റ്റേഡിയത്തിൽ വരരുതെന്ന് അഭ്യർഥിക്കുന്നു’ ധൻരാജ് നത്‌വാനി പറഞ്ഞു.
ബിസിസിഐയും ഇംഗ്‌ളണ്ട് ക്രിക്കറ്റ് ബോർഡും വിഷയത്തിൽ പ്രതികരിച്ചു. വൈറസ് പടരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ കൈക്കൊണ്ടിട്ടുണ്ടെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ആരാധകരുടെയും മറ്റുള്ളവരെയും ആരോഗ്യത്തിന് ബിസിസിഐ പരിഗണന നൽകുന്നുണ്ടെന്നും ജയ് ഷാ വ്യക്‌തമാക്കി.