ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാനയില്‍ ജഡ്‌ജിമാര്‍, അധ്യാപകര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കൂടി കോവിഡ്19 വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വാക്‌സിന്‍ വിതരണം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്.
കൂടാതെ, ബാങ്ക് ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍, ഭക്ഷ്യധാന്യ സംഘങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കും വാക്‌സിന്‍ നല്‍കും. എന്നാൽ ഈ വിഭാഗക്കാര്‍ക്ക് വാക്‌സിന്‍ വിതരണത്തിനുള്ള നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടില്ല.
വാക്‌സിന്‍ വിതരണം ഉദ്യോഗ അടിസ്‌ഥാനത്തില്‍ നടത്തുന്നത് ദേശീയ താൽപര്യ പ്രകാരമല്ലെന്നും അത് വിവേചനപരമാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ തിങ്കളാഴ്‌ച അറിയിച്ചതിന് പിന്നാലെയാണ് വാക്‌സിന്‍ വിതരണം വിപുലീകരിച്ചു കൊണ്ടുള്ള ലുധിയാന ജില്ലാ ഭരണകൂടത്തിന്റെ വിജ്ഞാപനം പുറത്തു വന്നത്.
ജഡ്‌ജിമാര്‍ക്കും ജുഡീഷ്യല്‍ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും മറ്റ് നിയമ പ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹരജിയില്‍ സുപ്രീംകോടതിയുടെ നോട്ടീസിന് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
വാക്‌സിന്‍ ഉൽപാദനത്തിന്റെ അടിസ്‌ഥാനത്തിലും ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരവുമാണ് ഗുണഭോക്‌താക്കളുടെ മുന്‍ഗണനാക്രമം നിശ്‌ചയിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം തമിഴ്‌നാട്ടിൽ ഫെബ്രുവരിയില്‍ തന്നെ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കു കൂടി തമിഴ്‌നാട് വാക്‌സിന്‍ വിതരണം ആരംഭിച്ചിരുന്നു.
ഇന്ത്യയില്‍ വിതരണാനുമതിയുള്ള വാക്‌സിനുകളുടെ നിര്‍മാതാക്കളായ ഭാരത് ബയോടെക്കും സെറം ഇൻസ്‌റ്റിറ്റ്യൂട്ടും സമൂഹത്തിലെ മറ്റ് വിഭാഗക്കാര്‍ക്കു കൂടി വാക്‌സിന്‍ ലഭ്യമാക്കണമെന്ന് താൽപര്യപെടുന്നുണ്ട്. രാജ്യത്തെ വിവിധ കോടതികളില്‍ ഈ ആവശ്യം ഉന്നയിച്ച് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഹരജികള്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്.
Read Also: കേസുകൾ മറച്ചുവെച്ചു; മമതയുടെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് സുവേന്ദു അധികാരി