ന്യൂഡെൽഹി: മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നാമനിര്‍ദേശപത്രിക തള്ളണമെന്ന ആവശ്യവുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് സുവേന്ദു അധികാരി. തന്റെ പേരിലുള്ള ആറു കേസുകള്‍ മമതാ ബാനര്‍ജി നാമനിര്‍ദേശ പത്രികയില്‍ മറച്ചുവെച്ചു എന്നാണ് സുവേന്ദു അധികാരിയുടെ പരാതി. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക നാളെ പുറത്തിറങ്ങും.
നന്ദിഗ്രാമില്‍ സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അസമില്‍ രജിസ്‌റ്റര്‍ ചെയ്‌ത രണ്ട് കേസുകള്‍ ഉള്‍പ്പടെ ആറ് ക്രിമിനല്‍ കേസുകള്‍ മറച്ചുവെച്ചു എന്നാണ് ബിജെപി സ്‌ഥാനാർഥി സുവേന്ദു അധികാരിയുടെ ആരോപണം. കേസ് വിവരങ്ങള്‍ മറച്ചുവെച്ച മമതാ ബാനര്‍ജിയുടെ നാമനിര്‍ദേശപത്രിക തള്ളണമെന്ന് സുവേന്ദു അധികാരി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ബംഗാള്‍ ബിജെപിയും ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം തൃണമൂല്‍ കേന്ദ്രങ്ങള്‍ ഇതുവരെയും ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല. നാളെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക നാളെ പുറത്തിറങ്ങുക. രണ്ടുതവണ മാറ്റിവച്ച ശേഷമാണ് പ്രകടനപത്രിക മുഖ്യമന്ത്രി നാളെ പുറത്തിറക്കുന്നത്. സ്‍ത്രീ ശാക്‌തീകരണം, തൊഴില്‍ എന്നിവക്കാവും പ്രകടന പത്രികയില്‍ ഊന്നല്‍ എന്ന് തൃണമൂല്‍ നേതൃത്വം അറിയിച്ചു.
സംസ്‌ഥാനത്തെ സാഹചര്യം അനുദിനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നാലാമത്തെ നിരീക്ഷകനെ അയച്ചിട്ടുണ്ട്. മുന്‍ ഐപിഎസ് ഉദ്യോഗസ്‌ഥന്‍ അനില്‍കുമാര്‍ ശര്‍മയെയാണ് ബംഗാളിലേക്കുള്ള നാലാമത്തെ നിരീക്ഷകനായി നിയോഗിച്ചിരിക്കുന്നത്.
നന്ദിഗ്രാം പ്രക്ഷോഭത്തിന്റെ പൈതൃകം സംബന്ധിച്ച്, സുവേന്ദു അധികാരിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം മണ്ഡലത്തില്‍ രൂക്ഷമാണ്. പ്രചാരണത്തിനിടെ സുവേന്ദുവിനു നേരെ പലയിടത്തും പ്രതിഷേധങ്ങള്‍ അലയടിച്ചിരുന്നു.
Read Also: സ്‌ഥാനാർഥി പട്ടികയിൽ ഇഷ്‌ടക്കാരെ തിരുകിക്കയറ്റി; നേതൃത്വത്തിനെതിരെ സുധാകരൻ