വാഷിങ്ടൻ: സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടികൾ വീണ്ടും ആരംഭിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സമാധാന കരാറിനായി ഇറാൻ സമർപ്പിച്ച 14 ഇന നിർദ്ദേശങ്ങൾ താൻ പരിശോധിക്കുമെന്നും എന്നാൽ, ഈ നിർദ്ദേശങ്ങൾ അംഗീകരിക്കാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫ്‌ളോറിഡയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. ”ഇറാൻ അയച്ച പദ്ധതി ഞാൻ ഉടൻ പുനഃപരിശോധിക്കും. എന്നാൽ, കഴിഞ്ഞ 47 വർഷമായി ഇറാൻ ലോകത്തോട് ചെയ്‌ത ക്രൂരതകൾക്ക് ഇതുവരെ വലിയ വില നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ നിർദ്ദേശങ്ങൾ സ്വീകാര്യമാകുമെന്ന് എനിക്ക് തോന്നുന്നില്ല”- ട്രംപ് പറഞ്ഞു.
ഇറാൻ മോശമായി പെരുമാറുകയാണെങ്കിൽ അവർക്കെതിരെ വീണ്ടും ആക്രമണങ്ങൾ ആരംഭിക്കാൻ സാധ്യതയുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. എന്ത് സാഹചര്യത്തിലാണ് വീണ്ടും ആക്രമണം ഉണ്ടാവുക എന്ന് ട്രംപ് വ്യക്‌തമാക്കിയില്ലെങ്കിലും ഇത്തരത്തിലുള്ള ഒരു നീക്കത്തിന് സാധ്യതയുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
വെടിനിർത്തൽ നീട്ടുന്നതിന് പകരം യുദ്ധം പൂർണമായി അവസാനിപ്പിക്കണം, ലബനനിലേക്ക് അടക്കം ആക്രമണങ്ങളും അമേരിക്ക അവസാനിപ്പിക്കണം, ഹോർമുസിന്റെ നിയന്ത്രണത്തിന് പുതിയ സംവിധാനം വേണം, മേഖലയിൽ നിന്ന് യുഎസ് സേനയെ പൂർണമായും പിൻവലിക്കണം തുടങ്ങി 14ഇന നിർദ്ദേശങ്ങളാണ് ഇറാൻ പുതിയ സമാധാന കരാറിന്റെ ഭാഗമായി പങ്കുവെച്ചിട്ടുള്ളത്.
സമാധാന ചർച്ചകൾക്ക് മധ്യസ്‌ഥത വഹിക്കുന്ന പാക്കിസ്‌ഥാൻ മുഖേനയാണ് ഇറാൻ ഈ നിർദ്ദേശങ്ങൾ കൈമാറിയത്. അതേസമയം, നയതന്ത്രം വേണോ അതോ പോരാട്ടം തുടരണോ എന്ന് തീരുമാനിക്കേണ്ടത് അമേരിക്കയാണെന്ന് പറഞ്ഞുകൊണ്ട് ഏതൊരു സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്ന് ഇറാൻ തിരിച്ചടിച്ചു.
Most Read| കിണറ്റിലിറങ്ങി വനിതാ പഞ്ചായത്തംഗം; പെൺകരുത്തിൽ നാട്ടുകാർക്ക് കുടിവെള്ളം






































