സന: യെമൻ തീരത്ത് നിന്നും സായുധ സംഘം എണ്ണക്കപ്പൽ റാഞ്ചി. എംടി യൂറീക്ക എന്ന കപ്പലാണ് സോമാലിയയിൽ നിന്നുള്ള കടൽക്കൊള്ളക്കാർ എന്ന് സംശയിക്കുന്ന സംഘം കൈക്കലാക്കിയത്. ഷബ്വ പ്രവിശ്യക്ക് സമീപം ഏദൻ ഗൾഫിൽ വെച്ച് ഇന്ന് പുലർച്ചെയാണ് സംഭവം.
കപ്പൽ നിലവിൽ സോമാലിയൻ തീരം ലക്ഷ്യമാക്കി നീങ്ങുകയാണെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. കപ്പലിൽ അതിക്രമിച്ച് കയറിയ കൊള്ളസംഘം നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. കപ്പൽ എവിടെയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കി കപ്പൽ തിരികെ പിടിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ വ്യക്‌തമാക്കി.
എന്നാൽ ജീവനക്കാരുടെ എണ്ണമോ ദേശീയതയെ പുറത്തുവിട്ടിട്ടില്ല. പശ്‌ചിമ ആഫ്രിക്കൻ രാജ്യമായ ടോഗോയുടെ പതാകയുള്ള കപ്പലാണ് യൂറീക്ക. മാർച്ചിൽ യുഎഇയിലെ ഫുജൈറ തുറമുഖത്താണ് ഈ കപ്പൽ അവസാനമായി റിപ്പോർട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് കപ്പലുകളുടെ നീക്കം നിരീക്ഷിക്കുന്ന മറൈൻ ട്രാഫിക് വെബ്‌സൈറ്റ് വ്യക്‌തമാക്കുന്നു.
ഈ സംഭവത്തോടെ ചെങ്കടലിലെയും ഏദൻ ഉൾക്കടലയിലെയും സുരക്ഷാ സ്‌ഥിതിഗതികൾ വീണ്ടും ചർച്ചയാവുകയാണ്. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഹൂതി വിമതർ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്നുണ്ടെങ്കിലും ഈ നീക്കം സോമാലിയൻ കടൽക്കൊള്ളക്കാരുടെ തിരിച്ചുവരവാണോ എന്ന സംശയത്തിലേക്കാണ് വഴിവെക്കുന്നത്.
18,500 ബാരൽ എണ്ണയുമായി പോയ ഹോണർ 25 കപ്പൽ ഏപ്രിൽ 22ന് സോമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടു പോയിരുന്നു. ഇതേ മേഖലയിൽ പത്ത് ദിവസത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ കപ്പൽ റാഞ്ചലാണ് നിലവിൽ നടന്നിട്ടുള്ളത്. ഏദൻ ഉൾക്കടലിലൂടെയുള്ള അന്താരാഷ്‌ട്ര ചരക്കുനീക്കത്തിന് ഈ സംഭവം വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ





































