മൊഗദിഷു: സൊമാലിയൻ പ്രധാനമന്ത്രി മുഹമ്മദ് ഹുസൈൻ റോബിളിനെ പ്രസിഡണ്ട് മുഹമ്മദ് ഫർമാജോ സസ്‌പെൻഡ് ചെയ്‌തു. അഴിമതി ആരോപണം നേരിടുന്ന റോബിളിനെതിരായ അന്വേഷണം പൂർത്തിയാകും വരെ സസ്‌പെൻഷൻ തുടരുമെന്നാണ് വിവരം. അഴിമതിയും, പൊതുഭൂമിയുടെ ദുരുപയോഗവും സംബന്ധിച്ച ആരോപണങ്ങളെ തുടർന്നാണ് നടപടിയെന്നാണ് പ്രസിഡണ്ടിന്റെ ഓഫിസ് അറിയിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്നും, അദ്ദേഹത്തിന്റെ അധികാരം ലംഘിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും ചൂണ്ടിക്കാണിച്ച് നേരത്തെയും പ്രധാനമന്ത്രിക്ക് എതിരെ പ്രസിഡണ്ടിന്റെ ഓഫിസ് രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് നടപടി എടുത്തിരിക്കുന്നത്.
ഉപപ്രധാനമന്ത്രി മഹദി മുഹമ്മദിനാണ് പകരം ചുമതല. പ്രസിഡണ്ടും പ്രധാനമന്ത്രിയും തമ്മിൽ ഏറെക്കാലമായുള്ള തർക്കം കാരണം രാജ്യത്ത് ഭരണ പ്രതിസന്ധി നിലനിൽക്കുകയാണ്. അതേസമയം, പ്രസിഡണ്ടിന്റെ നടപടി അതിര് കടന്നതാണെന്നും റോബിൾ തൽസ്‌ഥാനത്ത് തന്നെ തുടരുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു.
പരോക്ഷമായ അട്ടിമറി നടത്താൻ പ്രസിഡണ്ട് ശ്രമിക്കുന്നതായും ആരോപണമുണ്ട്. തിങ്കളാഴ്‌ച റോബിൾ തന്റെ ഓഫിസിലേക്ക് കടക്കുന്നത് തടയാൻ സുരക്ഷാ ഉദ്യോഗസ്‌ഥർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി അടുത്ത വൃത്തങ്ങൾ റിപ്പോർട് ചെയ്യുന്നു.
Read Also: കിഴക്കമ്പലം ആക്രമണം; പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും