ന്യൂഡെല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന നാല് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് കൈത്താങ്ങാവാന്‍ ഇന്ത്യയുടെ ഇടപെടല്‍. മധ്യ ആഫ്രിക്കന്‍ രാജ്യങ്ങളായ സുഡാന്‍, ദക്ഷിണ സുഡാന്‍, ദിജിബൗട്ടി, എറിത്രിയ എന്നിവക്കാണ് ഇന്ത്യ സഹായം നല്‍കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഈ രാജ്യങ്ങളിലേക്കായി 270 മെട്രിക് ടണ്‍ ഭക്ഷണ സാധനങ്ങള്‍ അയച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
‘ഇന്ത്യയും ആഫ്രിക്കന്‍ രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹോദര തുല്യമായ സ്‌നേഹബന്ധവും ശക്‌തിപ്പെടുത്താനുള്ള നടപടികള്‍ കൈക്കൊണ്ട് കഴിഞ്ഞു’ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. ‘ എക്കാലവും ഇന്ത്യ ആഫ്രിക്കയുടെ വികസനത്തിനും വളര്‍ച്ചക്കും വേണ്ടി മനുഷ്യത്വ പരമായ നിലപാട് എടുക്കുകയും അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്‌തിട്ടുണ്ട്’ അവർ കൂട്ടിച്ചേർത്തു.
മുംബൈയില്‍ നിന്ന് പുറപ്പെട്ട കപ്പലിലാണ് ഭക്ഷ്യ വസ്‌തുക്കൾ കയറ്റി അയച്ചിരിക്കുന്നത്. ഒക്‌ടോബർ 24-നാണ് കപ്പല്‍ യാത്ര തിരിച്ചത്. ദിജിബൗട്ടി, മസാവ, പോര്‍ട്ട് സുഡാന്‍, മോംബാസ എന്നീ തുറമുഖങ്ങളില്‍ ഭക്ഷണ സാധനങ്ങള്‍ ഇറക്കും. 155 മെട്രിക് ടണ്‍ ഗോതമ്പ്, 65 മെട്രിക് ടണ്‍ അരി, 50 മെട്രിക് ടണ്‍ പഞ്ചസാര എന്നിവയാണ് ഭക്ഷ്യ വസ്‌തുക്കൾ.
കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം നിരവധി രാജ്യങ്ങള്‍ക്കാണ് ഇന്ത്യ സഹായങ്ങള്‍ ലഭ്യമാക്കിയത്. വൈദ്യസഹായം, ഭക്ഷണ സാധനങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും .
Read Also: കമൽ നാഥിന്റെ സ്‌ത്രീ വിരുദ്ധ പരാമർശം; മേലിൽ ആവർത്തിക്കരുത്- തെരഞ്ഞെടുപ്പ് കമ്മീഷൻ