ഭോപ്പാൽ: സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽ നാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. മേലിൽ അത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കമൽ നാഥിനോട് നിർദ്ദേശിച്ചു. സ്‌ത്രീ വിരുദ്ധ പരാമർശത്തിൽ കമൽനാഥിനോട് വിശദീകരണം തേടിയതിന് പിന്നാലെയാണ് കമ്മീഷന്റെ നിർദ്ദേശം.
മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി വനിതാ സ്‌ഥാനാർഥിയെ കമൽനാഥ് ‘ഐറ്റം’ എന്ന് വിശേഷിപ്പിച്ചിരുന്നു. നവംബറിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി ദാബ്രയിൽ നടന്ന യോഗത്തിനിടെയാണ് കമൽനാഥ് ബിജെപി സ്‌ഥാനാർഥിയായ ഇമർതി ദേവിക്കെതിരെ തിരിഞ്ഞത്. ഒരു ‘ഐറ്റ’മായ എതിർ സ്‌ഥാനാർഥിയെ പോലെയല്ല തങ്ങളുടെ സ്‌ഥാനാർഥിയെന്നും അദ്ദേഹം എളിയവനാണെന്നും ആയിരുന്നു കമൽനാഥിന്റെ പ്രസ്‌താവന.
Also Read: ബിഹാർ തെരഞ്ഞെടുപ്പ്; ബിജെപിക്ക് ഉള്ളിമാല സമർപ്പിച്ച് തേജസ്വി യാദവ്
“ഞാൻ എതിർ സ്‌ഥാനാർഥിയുടെ പേര് പറയണ്ട ആവശ്യമില്ലല്ലോ, എന്നേക്കാൾ നന്നായി നിങ്ങൾക്കേവർക്കും അവരെ അറിയാം. എന്തൊരിനമാണത്”,-എന്നിങ്ങനെയായിരുന്നു കമൽനാഥ് പറഞ്ഞത്. കമൽനാഥിന്റെ പരാമർശത്തിനിടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകർ ഇമർതി ദേവി എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.