പാറ്റ്‌ന: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മറ്റുള്ള നേതാക്കളുടെ സൗജന്യ കോവിഡ് വാക്‌സിൻ വാഗ്‌ദാനത്തിൽ നിന്ന് വ്യത്യസ്‌തമായി വിലക്കയറ്റം വിഷയമാക്കിയാണ് ആർജെഡി (രാഷ്‌ട്രീയ ജനതാ ദൾ) രംഗത്തെത്തിയത്. സവാള വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഉള്ളിമാലയുമായി മാദ്ധ്യമങ്ങളെ കണ്ട ആർജെഡി സ്‌ഥാനാർഥി തേജസ്വി യാദവ് ഇത് ബിജെപിക്ക് സമർപ്പിക്കുകയാണെന്ന് അറിയിച്ചു.
ബിഹാർ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ബുധനാഴ്‌ച ജനങ്ങൾ പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെയാണ് ഉള്ളിമാലയുമായി തേജസ്വി യാദവ് എത്തിയത്. സാധാരണക്കാരായ ജനങ്ങളുടെ ദുരിതങ്ങൾ എണ്ണിപ്പറഞ്ഞാണ് തേജസ്വി യാദവ് ഉള്ളിമാല ബിജെപിക്ക് സമർപ്പിച്ചത്. ഇതിന്റെ ചിത്രം യാദവ് ട്വിറ്ററിലും പങ്കുവെച്ചിരുന്നു.
कमर तोड़ महंगाई, भ्रष्टाचार, बेरोजगारी से आम आदमी त्राहिमाम कर रहा है। काम-धंधा ठप्प है। किसान,मज़दूर,नौजवान और व्यापारी वर्ग को खाने के लाले पड़ रहे है। छोटे व्यापारियों को BJP सरकार ने मार दिया है।महंगाई बढ़ने पर ये लोग प्याज़ का माला पहन कर घूमते थे अब हम उन्हें यह सौंप रहे है pic.twitter.com/0kLOPwVrOx
— Tejashwi Yadav (@yadavtejashwi) October 26, 2020
വിലക്കയറ്റവും അഴിമതിയും തൊഴിലില്ലായ്‌മയും മൂലം സാധാരണക്കാർ ദുരിതത്തിലാണ്. ജോലിയും ബിസിനസും നിലച്ചു. യുവജനങ്ങളും വ്യാപാരികളും ഭക്ഷണം കണ്ടെത്താൻ പോലും ബുദ്ധിമുട്ടുന്ന അവസ്‌ഥയാണ് ഇവിടെയുള്ളത്- യാദവ് ട്വിറ്ററിൽ കുറിച്ചു. ചെറുകിട ബിസിനസുകാരെ ബിജെപി ഇതിനോടകം തകർത്തുകളഞ്ഞെന്ന് യാദവ് ആരോപിച്ചു. വിലക്കയറ്റം വരുമ്പോൾ സവാള മാലയും ധരിച്ച് ബിജെപി പ്രവർത്തകർ ചുറ്റിത്തിരിയുകയാണെന്നും അതിനാലാണ് ഈ ഉള്ളിമാല ഇപ്പോൾ അവർക്ക് സമർപ്പിക്കുന്നതെന്നും തേജസ്വി യാദവ് പറഞ്ഞു.
Also Read: ഇനിയെങ്കിലും കർഷകരെ കേൾക്കൂ, ഇത് രാജ്യത്തിന് അപമാനകരം; രാഹുൽ ഗാന്ധി
സവാള വില 50-60 ആയിരുന്നപ്പോൾ പ്രതിഷേധവുമായി എത്തിയവരെല്ലാം വില 80 കടന്ന സാഹചര്യത്തിൽ നിശബ്‌ദരാണ്. ബിഹാർ ദരിദ്ര സംസ്‌ഥാനമാണ്. ആളുകൾ വിദ്യാഭ്യാസത്തിനും ജോലിക്കും ചികിൽസക്കും വേണ്ടി കുടിയേറുകയാണ്. പട്ടിണി ദിനംപ്രതി ഉയർന്നുവരികയാണ്- തേജസ്വി യാദവ് പറയുന്നു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്തിന്റെ പലഭാഗത്തും സവാളവില വൻതോതിൽ വർധിച്ചിരുന്നു. പലയിടത്തും ഒരു കിലോ സവാളക്ക് 90 മുതൽ 100 വരെയായിരുന്നു വില.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം സംസ്‌ഥാനം നേരിടുന്ന പ്രധാന പ്രശ്‌നം വിലക്കയറ്റവും തൊഴിലില്ലായ്‌മയുമാണെന്ന് ഉയർത്തിക്കാട്ടാനാണ് തേജസ്വി യാദവ് ശ്രമിക്കുന്നത്. അധികാരത്തിൽ എത്തിയാൽ യുവജനങ്ങൾക്ക് 10 ലക്ഷം സർക്കാർ ജോലിയാണ് തേജസ്വി യാദവ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. ഒക്‌ടോബർ 28, നവംബർ 3,7 എന്നിങ്ങനെ മൂന്ന് ഘട്ടമായിട്ടാണ് ബിഹാർ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം നവംബർ 10ന് പുറത്ത് വരും.
National News: തെരഞ്ഞെടുപ്പ് റാലികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിന് സുപ്രീം കോടതി സ്‌റ്റേ