ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാല് മണിക്കൂർ സന്ദർശനത്തിനായി മധ്യപ്രദേശ് സർക്കാർ ചിലവഴിക്കുന്നത് 23 കോടി രൂപയെന്ന് റിപ്പോർട്. ഇതിൽ 13 കോടി രൂപ ചിലവഴിക്കുന്നത് പ്രധാനമന്ത്രി എത്തുന്ന ജംബോരീ മൈതാനിയിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാനാണ്.
ഈ മാസം 15ന് മധ്യപ്രദേശിൽ ബിർസ മുണ്ട ഭഗവാന്റെ ജൻജതിയ ഗൗരവ് ദിവസ് ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായെത്തുന്ന മോദി രാജ്യത്ത് ആദ്യമായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച ഹബീബ്‌ഗഞ്ച് റെയിൽവേ സ്‌റ്റേഷന്റെ ഉൽഘാടനവും നിർവഹിക്കും.
15 മുതൽ 22 വരെ നടത്തുന്ന ജൻജതിയ ഗൗരവ് ദിവസ് പരിപാടികളിൽ കേന്ദ്രസർക്കാരും പങ്കാളിയാണ്. ബിർസ മുണ്ടയെയും സ്വാതന്ത്ര്യ സമര സേനാനികളായ മറ്റ് ആദിവാസികളെയും അനുസ്‌മരിക്കുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടു ലക്ഷത്തോളം ആദിവാസികളെ മൈതാനിയിൽ എത്തിക്കാനാണ് സർക്കാർ ശ്രമം.
സംസ്‌ഥാനത്ത് 47 നിയമസഭാ സീറ്റുകൾ ആദിവാസികൾക്കായി സംവരണം ചെയ്‌തവയാണ്. 2013ൽ 31 സീറ്റ് ലഭിച്ച ബിജെപിക്ക് 2018ൽ 16 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ആദിവാസി വിഭാഗങ്ങളെ കൈയിലെടുക്കാനുള്ള ശ്രമങ്ങളുമായി മുൻപോട്ട് പോവുന്നത്.
Read Also: മുല്ലപ്പെരിയാർ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി